തിരുവനന്തപുരം: നെല്‍വയല്‍ നികത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും നെല്‍പ്പാടങ്ങള്‍ നികത്താവുന്ന തരത്തിലുള്ള നിയമമുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിഷന്റെ ശുപാര്‍ശകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ നിയമമാകൂ. നെല്‍പ്പാടങ്ങള്‍ കര്‍ഷകര്‍ക്ക് മാത്രമെ വാങ്ങാവൂ എന്നതടക്കമുള്ള ഭേദഗതികള്‍ വരുത്തും.കമ്മിഷന്റെ ശുപാര്‍ശയ്ക്ക് വിരുദ്ധമായ ഭേദഗതികളാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി കെ.എം.മാണി. ഇരുപ്പൂ ഒഴികെയുള്ള നിലങ്ങള്‍ നികത്താന്‍ നിയമം വരുന്നു എന്ന ധ്വനിയോടെയുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയും കൊച്ചിയില്‍ അവകാശപ്പെട്ടു.
2003 ല്‍ യുഡിഎഫ് സര്‍ക്കാരും 2006 ല്‍ എല്‍ഡിഎഫ് സര്‍ക്കാരും നിയമിച്ച നിയമപരിഷ്ക്കാര കമ്മീഷനുകളുടെ ശുപാര്ശകളില്പ്പെട്ടതാണ് ഭൂവിനിയോഗം സംബന്ധിച്ച ശുപാര്‍ശ. കമ്മീഷനുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും അതേസമയം നടപ്പിലാക്കുകയും ചെയ്യാത്ത വിവിധ ശുപാര്‍ശകള്‍ വിവിധ വകുപ്പുകളുടെ പരിശോധനക്കും അഭിപ്രായശേഖരണത്തിനുമായി നിയമവകുപ്പ് അയച്ചുകൊടുത്തിരിക്കുകയാണ്. ഇതില്‍ ഭൂവിനിയോഗ ബില്ലും ഉള്‍പ്പെടും. ശുപാര്‍ശകളില്‍ വിവിധ വകുപ്പുകള്‍ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചശേഷം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് നയരൂപീകരണം വരുമ്പോള്‍ മാത്രമേ ബില്ലുകള്‍ക്ക് അന്തിമരൂപം കൈവരികയുള്ളൂ. 73ഉം 74 ഉം ഭരണഘടനാ ഭേദഗതി നിയമങ്ങള്‍ അനുസരിച്ച് ഭൂവിനിയോഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തിട്ടുള്ള വിഷയമാണ്. ഓരോ പഞ്ചായത്തും തങ്ങളുടെ പ്രദേശത്തെ ഭൂവിനിയോഗം സംബന്ധിച്ച് ഒരു പ്ലാന്‍ തയ്യാറാക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്ലാനിംഗ് കമ്മറ്റി ഒരു ജില്ലാതല പ്ലാന്‍ തയ്യാറാക്കണമെന്നും ഇവക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് ഒരു സംസ്ഥാനതല കമ്മീഷനെ നിയമിക്കണമെന്നുമാണ് ബില്ലിലെ വ്യവസ്ഥ. അതല്ലാതെ നെല്‍കൃഷിയിടങ്ങള്‍ ഇഷ്ടാനുസരണം നികത്താനുള്ള യാതൊരു വ്യവസ്ഥയും ബില്ലിലില്ല, മന്ത്രി മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: