അയര്‍ക്കുന്നം (കോട്ടയം): പെന്തക്കോസ്തു വിശ്വാസി വീടിന് സമീപമുള്ള ചെറിയ കെട്ടിടത്തില്‍ ഉറുമ്പരിച്ചു മരിച്ച നിലയില്‍. അയര്‍ക്കുന്നം ചപ്പാത്ത് ഇരട്ടാനയില്‍ ജിന്‍സ് (46) ആണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
വിവിധ രോഗങ്ങള്‍ ബാധിച്ചു അവശനിലയിലായിരുന്ന ജിന്സിന് മതിയായ ചികിത്സയും പരിചരണവും ലഭ്യമാക്കാതിരുന്നതാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യയും മക്കളും പുതിയ വീട്ടില്‍ താമസിക്കുമ്പോള്‍ വീട്ടില്‍നിന്ന് കുറച്ചുമാറി പഴയ കോഴിഫാം അടച്ചുകെട്ടി അതിലൊരു മുറിയിലാണ് ജിന്‍സിനെ കിടത്തിയിരുന്നത്. ആവശ്യമായ ഭക്ഷണം പോലും വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയാണ് ജിന്‍സിനെ മരിച്ചനിലയില്‍ വീട്ടുകാര്‍ കണ്ടത്. രാത്രിയില്‍ മരിച്ചതാകാനാണ് സാദ്ധ്യത. രോഗം ബാധിച്ചു അവശനിലയിലായ ജിന്‍സിനെ വെളിച്ചംപോലുമില്ലാത്ത മുറിയില്‍ താമസിപ്പിക്കുകയായിരുന്നു. ചെറിയ മാനസിക അസ്വാസ്ഥ്യവും ജിന്സിന് ഉണ്ടായിരുന്നു. കുറച്ചുകാലം ഗള്‍ഫിലായിരുന്ന ജിന്സിന് പ്രത്യേക ജോലിയൊന്നും ഉണ്ടായിരുന്നില്ല. ജിന്‍സിന്റെ ആരോഗ്യനില സഹോദരങ്ങളെ നാട്ടുകാര്‍ അറിയിച്ചെങ്കിലും അവരും ജിന്‍സിനെ കണ്ടു മടങ്ങിയതല്ലാതെ യാതൊരു നടപടിയും എടുത്തില്ല. ജിന്‍സ് മരിച്ചെന്ന് ഉറപ്പായതോടെ വീട്ടുകാര്‍ രാവിലെതന്നെ മൃതദേഹം മാറ്റുവാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എതിര്‍ത്തു. ഇതിനിടയില്‍ വിവരം അറിഞ്ഞ് എത്തിയ അയര്‍ക്കുന്നം എസ്ഐ നിസ്സാമും നാട്ടുകാരില്‍ ചിലരുമായി നേരിയ വാക്കേറ്റവും ഉണ്ടായി. രേഖാമൂലം പരാതി നല്‍കാതെ കേസ്സെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇതോടെ നാട്ടുകാര്‍ പിന്മാറുകയും മൃതദേഹം കിടങ്ങൂരിലെ സ്വകാര്യആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
ഫെയ്ത്ത്മോള് ആണ് ജിന്‍സിന്റെ ഭാര്യ. രണ്ടുകുട്ടികള്‍. തിരുവല്ല സ്വദേശിയായ ജിന്‍സ് ഭാര്യവീട്ടിലായിരുന്നു താമസം. ഫെയ്ത്തിന്റെ മാതാപിതാക്കള്‍ അമേരിക്കയിലാണ്. ഫെയ്ത്ത്മോള് അമേരിക്കയിലേക്ക് പോകുവാന്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ആറു മാസമായി ജിന്‍സിനെ വീട്ടില്‍നിന്നും മാറ്റി താമസിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പിതാവ് തിരുവല്ലയില്‍നിന്നും ജിന്‍സിനെ കാണാന്‍ എത്തിയെങ്കിലും ജിന്‍സിന്റെ ഭാര്യ അതിന് അനുവദിച്ചില്ല. ഇതേതുടര്‍ന്ന് അയര്‍ക്കുന്നം പോലീസില്‍ പിതാവ് പരാതി നല്കി. അവശനിലയിലായിരുന്ന ജിന്‍സിനെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കാനും മുറിയില്‍ ഒരു ഫാന്‍ എങ്കിലും ഘടിപ്പിക്കുവാനും പോലീസ് നിര്‍ദ്ദേശിച്ചു. ടിബി ആയതിനാലാണ് ജിന്‍സിനെ മാറ്റിതാമസിപ്പിച്ചതെന്നാണ് ഭാര്യയുടെ നിലപാട്.
കെ. വി. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: