പത്തനംതിട്ട: നിര്‍ദിഷ്ട ഭൂവിനിയോഗ ബില്‍ സംബന്ധിച്ച് മന്ത്രിമാര്‍ തമ്മില്‍ പരസ്യ ഏറ്റുമുട്ടല്‍. പുതിയ ഭൂവിനിയോഗ ബില്‍ കൊണ്ടുവരാനുള്ള നീക്കം റവന്യൂ വകുപ്പിന്റെ അറിവോടെയല്ലെന്ന് വകുപ്പുമന്ത്രി അടൂര്‍ പ്രകാശ്. ഇക്കാര്യം കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുരുടന് ആനയെ കണ്ടതുപോലെയാണ് അടൂര്‍ പ്രകാശ് പ്രതികരിക്കുന്നതെന്ന് ധനമന്ത്രി കെ.എം മാണി പറഞ്ഞു.
ഭൂമി സംബന്ധമായ ഒരു പുതിയ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ റവന്യൂവകുപ്പാണ് മുന്‍കൈയെടുത്ത് നടത്തേണ്ടതെന്നും റവന്യൂവകുപ്പുമായി കൂടിയാലോചന ഉണ്ടാകേണ്ടതാണെന്നും അടുര്‍ പ്രകാശ് പറഞ്ഞു. ഭൂവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട് നിയമവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളെക്കുറിച്ച് തിരുവനന്തപുരത്ത് എത്തിയ ശേഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തെറ്റിദ്ധാരണയുടെ ഫലമായാണ് അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെന്ന് കെ.എം മാണി പറഞ്ഞു. ഭൂവിനിയോഗ ബില്‍ സംബന്ധിച്ച് രണ്ട് റിപ്പോര്‍ട്ടുകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയ്ക്ക് നല്‍കുകയാണ് ചെയ്തത്. ഭൂവിനിയോഗ ബില്ലില്‍ മാറ്റം വരുത്തുന്നത് മന്ത്രിസഭയില്‍ ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂ. ഒരു വകുപ്പിലും കടന്നു കയറിയിട്ടില്ലെന്നും നെല്‍പ്പാടങ്ങള്‍ നികത്തണമെന്ന് റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ലെന്നും മാണി വിശദീകരിച്ചു.
2002 ലെ കേരള ഭൂവിനിയോഗ ബില്ല് വീണ്ടും അവതരിപ്പിക്കാനുള്ള നിയമവകുപ്പിന്റെ ശ്രമമാണ് വിവാദമായത്. അഭിപ്രായമറിയിക്കാനായി ബില്ലിന്റെ കരട് നിയമവകുപ്പ് മറ്റ് വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തതോടെയാണ് ഈ നീക്കം പുറത്തുവന്നത്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നിയന്ത്രണമില്ലാതെ നികത്താന്‍ സഹായിക്കുന്നതാണ് നിര്‍ദിഷ്ട ഭൂവിനിയോഗ ബില്‍.
നെല്‍വയലുകള്‍ പൂര്‍ണമായും സംരക്ഷിക്കുന്നത് പ്രായോഗികമല്ലെന്നും ഇരിപ്പു നിലങ്ങള്‍ സംരക്ഷിച്ചാല്‍ മതിയെന്നുമാണ് പുതിയ ബില്ലിലെ വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: