റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് അടക്കം 11 പ്രതികള്‍ക്കുള്ള ശിക്ഷ പ്രത്യേക സിബിഐ കോടതി ഇന്നുച്ചയ്ക്കു രണ്ടിനു പ്രഖ്യാപിക്കും. പ്രതികള്‍ കുറ്റക്കാരാണെന്ന് ഡിസംബര്‍ 23നു വിധിച്ചിരുന്നു. ലാലു അടക്കമുള്ളവര്‍ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലാണിപ്പോള്‍. ശിക്ഷ സംബന്ധിച്ച് ഇന്നലെ നടന്ന വാദത്തില്‍ ലാലു വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായി. പ്രായാധിക്യവും അസുഖങ്ങളും കണക്കിലെടുത്ത് ദയവുണ്ടാകണമെന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചു.
കുറഞ്ഞത് ഒരു വര്‍ഷവും പരമാവധി ഏഴു വര്‍ഷവും തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ലാലുവിനെതിരേ തെളിഞ്ഞത്. ശിക്ഷാ പ്രഖ്യാപനം ഇന്നലെയും അതിന്റെ തലേന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണിത്. ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കേ 1990നും 94നും ഇടയ്ക്ക് ദേവഗഡ് ട്രഷറിയില്‍നിന്ന് 89.27 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഈ കേസ്.
ചെയ്ബാസ ട്രഷറിയില്‍നിന്ന് 37.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ ലാലു അടക്കമുള്ളവര്‍ 2013ല്‍ ശിക്ഷിക്കപ്പെട്ടു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു മൂന്നു കേസുകള്‍കൂടി ലാലുവിനെതിരേ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: