കൊല്ലം: എകെജിക്കെതിരായ വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. ബല്‍റാമിന്റെ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമാണെന്ന് മണി പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ ബല്‍റാം നാളെ സ്വന്തം പിതൃത്വത്തെയും സംശയിച്ചേക്കാമെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് കിംജോംഗ് ഉന്നിനെ പ്രകീര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ചയിലാണ് വിടി ബല്‍റാം എംഎല്‍എയുടെ നികൃഷ്ട പ്രയോഗം. ചര്‍ച്ചയ്ക്കിടെ സിപിഎമ്മുകാര്‍ സരിത വിഷയം എടുത്തിട്ടപ്പോഴായിരുന്നു എകെജി ബാലപീഡനം നടത്തിയെന്ന് ആരോപിച്ച് ബല്‍റാം മറുപടി പറഞ്ഞത്. എകെജിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എയുടെ ബാല പീഡന ആരോപണം.
”വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു” എന്ന ആത്മകഥയിലെ വാചകമാണ് എം.എല്‍.എ തെളിവായി ചൂണ്ടിക്കാട്ടുന്നത്.പത്ത് നാല്‍പ്പത് വയസ്സുള്ള, വിവാഹിതനായ, എകെജി ഒളിവുജീവിതകാലത്ത് അഭയം നല്കിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച് പറഞ്ഞതാണിതെന്നും അവരെ ദൈവങ്ങളാക്കിക്കൊണ്ടു നടക്കുന്നവരില്‍ നിന്ന് നിലവാരത്തിന്റെ ക്ലാസ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബല്‍റാം തുടര്‍ന്നുള്ള മറുപടികളില്‍ വ്യക്തമാക്കുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: