തിരുവന്തപുരം: കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഉണ്ടായത് 38,462 റോഡപകടങ്ങള്‍. കൊല്ലപ്പെട്ടത് 4,035 പേര്. 42,311 പേര്‍ക്ക് പരിക്കേറ്റു. അതില്‍ 29,471 ഗുരുതര പരിക്കും. 2016നെക്കാള്‍ അപകടത്തിലും മരണത്തിലും കുറവുണ്ടായതായി പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം 2016 ല്‍ 39,420 റോഡപകടങ്ങളിലായി 4,287 മരണങ്ങളുണ്ടായി.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാരും പോലീസും, മോട്ടോര്‍ വാഹനവകുപ്പും മറ്റ് ഏജന്‍സികളും ആവിഷ്കരിച്ചിരുന്നു. സ്കൂള്‍ കുട്ടികളുടെ സഹായത്തോടെ ബോധവത്കരണം നടത്തുന്നതിനുള്ള ശുഭയാത്ര പദ്ധതി, അപകടത്തില്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ ചികിത്സ കിട്ടുന്നതിന് സോഫ്റ്റ് പദ്ധതി തുടങ്ങിയവ കേരള പോലീസ് ആവിഷ്കരിച്ചത് ഇതിന്റെ ഭാഗമായാണ്. ഇതില്‍ സോഫ്റ്റ് പദ്ധതിക്ക് ദേശീയ അംഗീകാരവും ലഭിച്ചു.
കൂടുതല്‍ അപകടങ്ങള്‍ നടന്ന മേഖലകള്‍ കണ്ടെത്തി പോലീസിനെ വിന്യസിച്ചതും പോലീസും മോട്ടോര്‍ വാഹനവകുപ്പും ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകളും, ഇന്റര്‍സെപ്റ്റര്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചതും അപകടങ്ങള്‍ കുറയാന്‍ സഹായിച്ചിട്ടുണ്ട്. അലക്ഷ്യമായ പാര്‍ക്കിങ് ഒഴിവാക്കാനുള്ള നടപടികളും രൂപം മാറ്റിയ വാഹനങ്ങള്‍ക്ക് എതിരെയുള്ള നടപടികളും ഇതോടൊപ്പം കൈക്കൊണ്ടതും അപകടങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: