ന്യൂദല്‍ഹി: വേണ്ടി വന്നാല്‍ യാത്രാ നിരക്ക് ഉയര്‍ത്തുമെന്ന് റെയില്‍വേ മന്ത്രിയായി ചുമതലയേറ്റ പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു. എന്നാല്‍ റെയില്‍വേയ്ക്ക് ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയല്ല മെച്ചപ്പെട്ട സേവനം നല്‍കാനായിരിക്കും നിരക്കുവര്ധിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച സേവനം നല്കുകയാണെങ്കില് നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജനങ്ങള്‍ തന്നെ പല ഘട്ടത്തിലും പറഞ്ഞിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ റെയില്‍വേയ്ക്ക് തുറന്ന സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ റെയില്‍വേബജറ്റില്‍ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദി യാത്രാ നിരക്ക് നേരിയ തോതില്‍ വര്‍ധിപ്പിച്ചത് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനിടയാക്കിയിരുന്നു. ഇതിനുശേഷം ചുമതലയേറ്റ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ റോയ് വര്‍ധന പിന്‍വലിക്കുകയും ചെയ്തിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ചതോടെ മുകുള്‍ റോയ് രാജിവച്ച ഒഴിവിലാണ് ബന്‍സല്‍ ചുമതലയേറ്റിരിക്കുന്നത്. പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്ന അദ്ദേഹത്തിന് ഇന്നലത്തെ മന്ത്രിസഭാ പുനസംഘടനയില്‍ റെയില്‍വേയുടെ ചുമതല നല്‍കുകയായിരുന്നു.
കടുത്ത സാമ്പത്തിക അച്ചടക്കത്തില്‍ റെയില്‍വേയെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്ന് ബന്‍സല്‍ പറഞ്ഞു. സുരക്ഷയ്ക്കായിരിക്കും താന്‍ മുഖ്യപരിഗണന നല്‍കുകയെന്നും ഏറെ ഉത്തരവാദിത്വമുള്ള വകുപ്പാണ് തന്നെ പ്രധാനമന്ത്രി ഏല്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പതിനായിരത്തിലധികം ട്രെയിനുകളാണ് ദിനംപ്രതി ഓടിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് റെയില്‍വേയിലുള്ള പ്രതീക്ഷ സംബന്ധിച്ച് സര്‍ക്കാരിന് നന്നായിട്ടറിയാം. ആ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രെയിന്‍ സമയം കൃത്യമായി പാലിക്കലും ശുചിത്വവും കര്‍ശനമാക്കുമെന്നും ശുചിത്വമില്ലാത്ത ടോയ്ലറ്റുകള് ഒരു വലിയ പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: