സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ട് പരാജയത്തിലേക്ക്. ഒന്നാം ഇന്നിങ്സില്‍ 303 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 93 റണ്‍സ് എന്ന നിലയില്‍. ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്നിങ്സ് പരാജയം ഒഴിവാക്കാന്‍ അവര്‍ക്ക് ഇനിയും 210 റണ്‍സ് വേണം.
ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 42 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും 17 റണ്‍സുമായി ജോണി ബെയര്‍സ്റ്റോവുമാണ് ക്രീസില്‍. അലിസ്റ്റര്‍ കുക്ക് (10), സ്റ്റോണ്‍മാന്‍ (0), ജയിംസ് വിന്‍സ് (18), ഡേവിഡ് മിലന് (അഞ്ച്) എന്നിവരാണ് പുറത്തായത്. ഓസീസിനായി നഥാന്‍ ലയോണ്‍ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, കുമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നാലിന് 479 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിനായി ഷോണ്‍ മാര്‍ഷ് (156), മിച്ചല്‍ മാര്‍ഷും (101) സെഞ്ചുറി നേടിയതോടെയാണ് ഓസീസ് കൂറ്റന്‍ സ്കോര്‍ നേടിയത്. മൂന്നാം ദിനം ഉസ്മാന് ഖവാജയും (171) ശതകം നേടിയിരുന്നു. ഇന്നലെ ബാറ്റിങ് തുടര്‍ന്ന മാര്‍ഷ് സഹോദരന്മാര് അഞ്ചാം വിക്കറ്റില്‍ 169 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
291 പന്തുകള്‍ നേരിട്ട ഷോണ്‍ മാര്‍ഷ് 18 ബൗണ്ടറികളോടെ 156 റണ്‍സെടുത്തപ്പോള്‍ സഹോദരന് മിച്ചല്‍ മാര്‍ഷ് 141 പന്തില്‍ 15 ബൗണ്ടറികളും രണ്ടു സിക്സും ഉള്‍പ്പെടെ 101 റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ടിം പെയ്ന് 38 റണ്‍സോടെയും പാറ്റ് കുമ്മിന്‍സ് 24 റണ്‍സോടെയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി മോയിന്‍ അലി രണ്ടു വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: