ഹരിപ്പാട്: വിദേശത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചതിനു പിന്നാലെ തൂങ്ങിമരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ സംസ്കരിച്ചത് വിവാദമാകുന്നു. തൃക്കുന്നപ്പുഴ പല്ലന പുത്തന്‍പൊറുതിയില്‍ അലിയുടെ മകള്‍ ഷക്കീല (33) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഫോണിലൂടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതില്‍ മനംനൊന്താണ് ഷക്കീല തൂങ്ങിമരിച്ചതെന്നും ആരോപണമുയരുന്നു.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മൃതദേഹം താഴെയിറക്കി സ്വാഭാവികമരണമായി ചിത്രീകരിച്ചുവെങ്കിലും നാട്ടുകാരില്‍ ചിലര്‍ തൃക്കുന്നപ്പുഴ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് പറഞ്ഞു. എന്നാല്‍ സംഘടിച്ചെത്തിയ ഒരു വിഭാഗം പോലീസിനെ വീട്ടിനുള്ളിലേക്ക് കയറാന്‍ അനുവദിച്ചില്ല. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചെങ്ങന്നൂര്‍ ആര്‍ഡിഒയും വീട്ടുകാരുമായി സംസാരിച്ചു. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്നും ഇത് അനുവദിക്കില്ലെന്നും ചിലര്‍ ശാഠ്യം പിടിച്ചതോടെ ആര്‍ഡിഒ ഹരികുമാറിന്റെ നേതൃത്വത്തില്‍ വീട്ടില്‍വച്ചുതന്നെ ഇന്‍ക്വസ്റ്റ് തയ്യാറാക്കാമെന്ന് ഉറപ്പു നല്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ സമീപത്തുള്ള കുറ്റിക്കാട് ജുമാ മസ്ജിദില്‍ രാത്രി 10.30ന് സംസ്കരിച്ചു.
സംഭവത്തിനു മുമ്പ് ഭര്‍ത്താവ് ഇര്‍ഷാദ് വിദേശത്തുനിന്ന് ഷക്കീലയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കുറെ നാളായി ഭര്‍ത്താവുമായിട്ടുള്ള സ്വരചേര്‍ച്ചയില്ലായ്മയില്‍ സ്വന്തം വീട്ടിലായിരുന്നു താമസം. ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്നും ചിലര്‍ സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഫോണ്‍ സംഭാഷണം പരിശോധിക്കണമെന്ന് പോലീസ് പറയുന്നു. ഷക്കീലയ്ക്ക് മൂന്ന് കുട്ടികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: