ചേലക്കര: ക്ഷേത്രധര്‍മ്മം സംരക്ഷിക്കാന്‍ നാം ഓരോരുത്തരും പാര്ത്ഥസാരഥിമാരാകണമെന്ന് അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി ചെയര്മാന് പുരുഷോത്തമാനന്ദ സരസ്വതി നയിക്കുന്ന ക്ഷേത്ര വിമോചന യാത്ര ചേലക്കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തര്‍ ചോര നീരാക്കി പണിയെടുത്ത് വളര്‍ത്തിയ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് എന്ത് അവകാശമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. മലബാറിലെ നിരവധി ക്ഷേത്രങ്ങള്‍ ഏറ്റെടുക്കല്‍ ഭീഷണിയെ നേരിടുന്നു. ഇല്ലാത്ത ഹൈക്കോടതി വിധിയുടെ പേരില്‍ ക്ഷേത്രം ഏറ്റെടുത്ത മുഖ്യമന്ത്രി സത്യസന്ധനാണെങ്കില്‍ വിധി പകര്‍പ്പ് ജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊരു ധര്‍മ്മയുദ്ധമാണെന്നും വിജയം കൈവരിക്കുന്നതു വരെ ഇത് തുടരുമെന്നും പുരുഷോത്തമാനന്ദ സരസ്വതി പറഞ്ഞു. സ്വാമി അയ്യപ്പദാസ് കൈമാറിയ ധര്‍മ്മപതാക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ഹിന്ദു ഐക്യവേദി തലപ്പിള്ളി താലൂക്ക് രക്ഷാധികാരി കാവുങ്ങല്‍ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ്, പി.ജി. കണ്ണന്, ബാലന് പണിക്കശ്ശേരി, രാജീവ് ചാത്തംപിള്ളി, ഇ.ടി. ബാലന് തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു സമുദായിക സംഘടന നേതാക്കള്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 12ന് വൈകിട്ട് വടക്കുന്നാഥ ക്ഷേത്രം തെക്കെ ഗോപുരനടയില്‍ സമാപിക്കും. 14ന് ഗുരുവായൂരില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന ജ്യോതി തെളിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: