ന്യൂദല്‍ഹി/കൊച്ചി: വിവാദങ്ങളുടെ പടുകുഴിയില്‍ അകപ്പെട്ട കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കുമേല്‍ കരിനിഴല്‍ വീഴുന്നു. കൊച്ചി മെട്രോയുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നതില്‍ ഡിഎംആര്‍സിക്ക് പരിമിതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ദല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ഇപ്പോള്‍തന്നെ അധികജോലി ഭാരമുണ്ടെന്നാണ് കമല്‍നാഥിന്റെ ന്യായീകരണം. ഡിഎംആര്‍സി മാനേജിങ്ങ് ഡയറക്ടറുടെ ചുമതലയില്‍നിന്ന് ഒഴിവാക്കപ്പെട്ട ടോം ജോസ് കൊച്ചി മെട്രോ റെയില്‍ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ അധികാരം ചോദ്യം ചെയ്ത് ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും ചെയര്‍മാനായ കേന്ദ്ര നഗരവികസനമന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചത് സംബന്ധിച്ച വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് വകുപ്പ് മന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ദല്‍ഹി മെട്രോയുടെ മൂന്നാംഘട്ടം പ്രാവര്ത്തികമാക്കിക്കൊണ്ടിരിക്കയാണെന്നും ഇതിനൊപ്പം ദല്‍ഹി എയര്‍പോര്‍ട്ട് റോഡിന്റെയും മറ്റും അറ്റകുറ്റപ്പണികളും ഡിഎംആര്‍സി തന്നെയാണ് നടത്തുന്നതെന്നും കമല്‍നാഥ് അവകാശപ്പെടുന്നു. ഈ സാഹചര്യത്തില്‍ കൊച്ചി മെട്രോക്ക് ഡിഎംആര്‍സിയുടെ സേവനം ലഭ്യമാക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് കമല്‍നാഥ് ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട കേരളസര്‍ക്കാരിന്റെ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഡിഎംആര്സിയെതന്നെ കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ചുവപ്പ് സിഗ്നല്‍ വീണിരിക്കുന്നത്. കേന്ദ്രത്തിന് കത്തയച്ച ടോം ജോസിനോട് വിശദീകരണം തേടുമെന്ന് കഴിഞ്ഞദിവസം സംസ്ഥാന ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞിരുന്നു. കൊച്ചി മെട്രോ നിര്‍മ്മാണം ഡിഎംആര്‍സി തന്നെ ഏറ്റെടുക്കണമെന്ന സര്‍ക്കാരിന്റെ നിലപാട് ഇന്നലെ കമല്‍നാഥും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുകയും ചെയ്തു. ഇരുവരുമായും വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും ഡിഎംആര്‍സിയുടെ ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങുകയും എഞ്ചിനീയര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാണെന്നും ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.
കൊച്ചി മെട്രോക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്ന ഷീലാ ദീക്ഷിത്തും ഇന്നലെ മലക്കംമറിഞ്ഞു. 400 കിലോമീറ്ററോളം വരുന്ന ദല്‍ഹി മെട്രോയുടെ മൂന്നും നാലും ഘട്ടം പൂര്‍ത്തിയാക്കാനുണ്ടെന്നും ഇവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളെ കൊച്ചിയിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും അവര്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. കൊച്ചി മെട്രോക്കും ശ്രീധരനും വേണ്ടി ശക്തമായി വാദിച്ചിരുന്ന സംസ്ഥാന വൈദ്യുതി മന്ത്രിയും റെയില്‍ വകുപ്പിന്റെ സംസ്ഥാനത്തെ ചുമതല വഹിക്കുകയും ചെയ്യുന്ന ആര്യാടന് മുഹമ്മദും ഇന്നലത്തെ നിര്‍ണായക ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം വിദേശപര്യടനത്തിനു പോയതിനാല്‍ ചര്‍ച്ച ഒഴിവാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദല്‍ഹിക്ക് പുറത്തുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന തീരുമാനം ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു. കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സി ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് താനും ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആര്യാടനും പങ്കെടുക്കും.
ഇതേസമയം, കേന്ദ്രത്തിന്റെ നിലപാടുകൂടി വ്യക്തമായതോടെ കൊച്ചി മെട്രോ റെയില്‍ നിര്മ്മാണച്ചുമതലയില്നിന്ന് ഡിഎംആര്‍സിയെയും ഇ.ശ്രീധരനെയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ടോം ജോസിന്റെ വിവാദ കത്തിനെ സംബന്ധിച്ച കേരളത്തിന്റെ നീക്കങ്ങളാണ് സംശയത്തിനിട നല്‍കുന്നത്. ടോം ജോസ് വിദേശത്തായതിനാലാണ് വിശദീകരണം തേടാത്തതെന്ന് മന്ത്രി കെ.ബാബു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ടോം ജോസ് മസൂറിയിലാണുള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളത്തില്‍ വരട്ടെ അപ്പോള്‍ നോക്കാമെന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയും ഇതേപ്പറ്റി വ്യക്തമായ നിലപാട് അറിയിക്കാന്‍ തയ്യാറായിട്ടില്ല.
കൊച്ചി മെട്രോയെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ജനങ്ങളെ വിഢ്ഡികളാക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇന്നലെ കൊച്ചിയില്‍ പറഞ്ഞു. മെട്രോ വീണ്ടും കുഴപ്പത്തിലേക്ക് പോവുകയാണെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഇതുവരെ നടത്തിയ ശ്രമം പോലെയാണെങ്കില്‍ അത് ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ളതാണ്. സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണ്. ഇതിനെതിരെ പ്രതികരിക്കുമെന്നും പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: