മുംബൈ: യുപിഎ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍കരസേനാമേധാവി വി.കെ.സിംഗ്. അഴിമതിവിരുദ്ധ സമരനായകന് അണ്ണ ഹസാരയ്ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി.കെ.സിംഗ് പ്രധാനമന്ത്രിയേയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചത്. ജനവിരുദ്ധ സര്‍ക്കാരാണിതെന്നും അഴിമതിയുടെ എല്ലാ പരിധിയും ലംഘിച്ച സര്‍ക്കാര്‍ പാര്‍ലമെന്റ് ഉടന്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ തലകുനിക്കുകയാണെന്നും വി.കെ.സിംഗ് കുറ്റപ്പെടുത്തി. കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുകയാണ്. വിദേശബാങ്കുകളിലെ കള്ളപ്പണം തിരിച്ചെത്തിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ട് വരുന്നില്ല. ബ്രീട്ടിഷുകാര്‍ ചെയ്തതിനെക്കള് കൂടുതലായി സര്‍ക്കാര്‍ രാജ്യം കൊള്ളയടിക്കുകയാണെന്നും വി.കെ.സിംഗ് പറഞ്ഞു. അഴിമതിക്കെതിരെ വി.കെ.സിംഗുമൊന്നിച്ച് രാജ്യവ്യാപകമായി യാത്ര നടത്തുമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. അടുത്ത ജനുവരി 30 നാണ് യാത്ര ആരംഭിക്കുന്നതെന്നും അഴിമതി തുടച്ചുമാറ്റി രാജ്യത്ത് സമൂലമാറ്റം വരുത്തുകയാണ് ലക്ഷ്യമെന്നും ഹസാരെ വ്യക്തമാക്കി.
മാസങ്ങള്‍ക്ക് മുമ്പ് കരസേനാമേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച വി.കെ.സിംഗ് അഴിമതിവിരുദ്ധ സമരനായകന് അണ്ണ ഹസാരെയ്ക്കൊപ്പം ചേര്‍ന്നിരുന്നു. സര്‍വീസിലിരിക്കെ ജനനത്തീയതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ച വ്യക്തിയാണ് വി.കെ.സിംഗ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: