ന്യൂദല്‍ഹി: വിമാനം റാഞ്ചാന്‍ ശ്രമിച്ച കേസില്‍ ദല്‍ഹിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജിതേന്ദര്‍ മോഹ്ലയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2009 ല്‍ ഗോവ- ഡല്‍ഹി ഇന്‍ഡിഗോ എയര്‍ലൈന്‍സ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് ദല്‍ഹി ജില്ലാ കോടതി ജഡ്ജി ഐഎസ് മേത്ത ശിക്ഷ വിധിച്ചത്. തടവിന് പുറമേ 50,000 രൂപ പിഴയും നല്‍കണം.
വ്യോമയാന സുരക്ഷയ്ക്ക് എതിരായ നിയമവിരുദ്ധ പ്രവര്‍ത്തികളിലെ സെക്ഷന്‍ 3(1), മറ്റുള്ളവരുടെ വ്യക്തിസുരക്ഷ അപകടത്തിലാക്കിയതിന് ഐപിസി സെക്ഷന്‍ 336 അനുസരിച്ചും ക്രിമിനല്‍ പ്രവര്‍ത്തിക്ക് സെക്ഷന്‍ 506 പ്രകാരവുമാണ് ജിതേന്ദര്‍ കുമാര്‍ മോഹ്ലയെ ശിക്ഷിച്ചത്.
2009 ഫെബ്രുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ജിതേന്ദറും മറ്റ് രണ്ട് പേരും തങ്ങളുടെ കൈവശം തോക്കും പകര്‍ച്ചവ്യാധികള്‍ പരത്താനുള്ള സൂചികളും കൈവശമുണ്ടെന്ന് പറഞ്ഞാണ് വിമാനത്തിലെ ജോലിക്കാരെയും യാത്രക്കാരെയും ഭീഷണിപ്പെടുത്തിയത്. വിമാനത്തിന്റെ കോക്പിറ്റില്‍ കടന്ന ജിതേന്ദര്‍ വിമാനം തട്ടിയെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു.
കൂടാതെ താന്‍ 1999ല്‍ നടന്ന കണ്ഡഹാര്‍ വിമാനറാഞ്ചലില്‍ പങ്കെടുത്തുവെന്നും ജിതേന്ദര്‍ പറഞ്ഞിരുന്നു. പൈലറ്റ് റാഞ്ചല്‍ സന്ദേശമയച്ചതിനെ തുടര്‍ന്ന് ദല്‍ഹി വിമാനത്താവളത്തിലും പരിഭ്രാന്തമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. പിന്നീട് ജീവനക്കാരും യാത്രക്കാരില്‍ ചിലരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: