അഹമ്മദാബാദ്: നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തുമെന്ന് യോഗാ ഗുരു ബാബ രാംദേവ്. ബിജെപിയെ പ്രോത്സാഹിപ്പിക്കുകയല്ല മറിച്ച് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആരെയും താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ തങ്ങള്‍ നടത്തിയ സമരം കോണ്‍ഗ്രസിനെതിരായിരുന്നു എന്നും അത് ഗുജറാത്തില്‍ തുടരുമെന്നും രാംദേവ് വ്യക്തമാക്കി. രാജ്യത്തെ ബാധിച്ച കാന്‍സറാണ് കോണ്‍ഗ്രസെന്നും അത് നീക്കം ചെയ്യാന്‍ എല്ലാവരും പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ടുജി സ്പെക്ട്രം, കല്‍ക്കരി കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ വന്‍ അഴിമതികളാണ് കോണ്‍ഗ്രസ് നടത്തിയതെന്നും എന്നാല്‍ വ്യാജവിലാസമുണ്ടാക്കിയെന്ന ആരോപണമാണ് ഗഡ്കരിക്കെതിരെയുള്ളതെന്നും രാംദേവ് ചൂണ്ടിക്കാട്ടി. എല്ലാ അഴിമതിയാരോപണങ്ങളിലും അന്വേഷണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഭരണനൈപുണ്യത്തെ രാംദേവ് മുമ്പ് പ്രശംസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: