കൊച്ചി: കൊച്ചി മെട്രോയ്ക്ക് തടസം നില്‍ക്കുന്നതാരാണെന്ന് ഹൈക്കോടതി. ഇ. ശ്രീധരനല്ലാതെ പദ്ധതി നടപ്പാക്കാന്‍ ആരുമില്ലേയെന്നും ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്രയ്ക്കു നിസഹായരാണോയെന്നും കോടതി ചോദിച്ചു.
മെട്രോയുടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് കൈമാറാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് നേതാവ് ബാലചന്ദ്രന് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇ. ശ്രീധരന് പകരക്കാരനായി മറ്റൊരാളെ നിയമിച്ച് പദ്ധതി നടപ്പാക്കിക്കൂടേയെന്ന് കോടതി ആരാഞ്ഞു. അയല്‍ സംസ്ഥാനമായ ചെന്നൈയിലടക്കം മെട്രൊ പദ്ധതി നടപ്പിലാക്കിയതു മറ്റൊരു ഏജന്‍സിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ ഇതു സംബന്ധിച്ചു ഡിഎംആര്‍സിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി ഡിഎംആര്‍സിയും ശ്രീധരനുമായും ചര്‍ച്ച നടത്തിയെന്ന് അഡ്വക്കെറ്റ് ജനറല്‍ അറിയിച്ചു. ഈയവസരത്തിലാണു പദ്ധതി നടപ്പാക്കാന്‍ രാജ്യത്തു ശ്രീധരനല്ലാതെ മറ്റാരുമില്ലേയെന്നു കോടതി ചോദിച്ചത്.
എന്നാല്‍ ഏറെ അനുഭവസമ്പത്തുള്ള ശ്രീധരന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന് താല്പര്യമെന്നും ഇതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരേ പോലും ഹര്‍ജിയില്‍ ആരോപണമുണ്ടെന്നും ഇത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്ന് അവാസ്തവമായ ആരോപണങ്ങള്‍ പിന്‍വലിച്ച് പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി പരാതിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: