തിരുവനന്തപുരം: തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇതേത്തുടര്‍ന്ന് നാളെ മുതല്‍ തീയറ്ററുകള്‍ അടച്ചിടുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാത്തതിനെത്തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ഫെഡറേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ കീഴിലുള്ള സാംസ്കാരിക ക്ഷേമനിധിയിലേക്ക് മൂന്നുരൂപ വീതം അടയ്ക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. സിനിമാടിക്കറ്റിന് ഏര്‍പ്പെടുത്തുന്ന സര്‍വീസ് ചാര്‍ജ് രണ്ടു രൂപയില്‍നിന്നും അഞ്ചുരൂപയാക്കണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം. എന്നാല്‍ ഇതംഗീകരിക്കാന്‍ നിര്‍മാതാക്കള്‍ തയാറായില്ല. ഇതേത്തുടര്ന്നാണ്നാളെ മുതല്‍ തീയറ്ററുകള്‍ അടച്ചിടുമെന്ന് നപ്രഖ്യാപിച്ചത്.
പ്രതിസന്ധി പരിഹരിക്കാന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചെങ്കിലും ബുധനാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ഇന്നലെ സിനിമാമന്ത്രി ഗണേഷ്കുമാറുമായി ചര്‍ച്ച നടത്തിയെങ്കിലും സാംസ്കാരികക്ഷേമനിധിയില് മൂന്നുരൂപ അടയ്ക്കണമെന്ന ആവശ്യത്തില്‍ മന്ത്രി ഉറച്ചുനിന്നു. സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാനും മന്ത്രി തയാറായില്ല. ഇതേത്തുടര്‍ന്നാണ് ഫെഡറേഷന് ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. വിഷയം മന്ത്രി ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാന്‍ ശ്രമിക്കാമെന്നു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെയാണ് സമരത്തില്‍ നിന്നും പിന്മാറില്ലെന്നും നാളെ മുതല്‍ തിയറ്ററുകള്‍ അടച്ചിടുമെന്നും എക്സിബിറ്റേഴ്സ് ഫെഡറേഷന് വ്യക്തമാക്കിയത്. നാളെ മുതല്‍ തീയെറ്ററുകള്‍ അടച്ചിടുന്നതോടെ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ കളക്ഷനെ പ്രതികൂലമായി ബാധിക്കും. കൂടാതെ നാളെ റിലീസ് നിശ്ചയിച്ചിരിക്കുന്ന 916, 101 വെഡ്ഡിങ്, സ്കൈഫോള്സ് ഉള്‍പ്പടെയുള്ള സിനിമകളുടെ റിലീസ് മാറ്റിവെയ്ക്കേണ്ടിവരും. അതുകൊണ്ടുതന്നെ തീയറ്റര്‍ അടച്ചിട്ടുകൊണ്ടുള്ള സമരം ഒഴിവാക്കുന്നതിനുള്ള സാധ്യതകള്‍ തേടുകയാണ് ചലച്ചിത്രമേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: