കൊച്ചി: കൊച്ചി തുറമുഖത്തെ പുതുവൈപ്പിനില്‍ നിര്‍മ്മിക്കുന്ന പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ ജനുവരിയില്‍ കമ്മീഷന് ചെയ്യും. ഇതോടെ ഇന്ധനവുമായി കപ്പലുകള്‍ എത്തുമെങ്കിലും വിതരണശൃംഖലകള്‍ പൂര്‍ത്തിയാകാത്തത് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിനെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
4300 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ടെര്‍മിനല്‍ വഴി പ്രകൃതിവാതകം ബംഗളൂരുവിലേക്കും മംഗലാപുരത്തേക്കും കൊണ്ടുപോകാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ കൊച്ചിയിലും പരിസരത്തുമായി 43 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയതായി പെട്രോനെറ്റ് എല്‍എന്‍ജി വൈസ് പ്രസിഡന്റ് ഖേതര്‍പല്‍, പോര്‍ട്ട്ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫാക്ട് അടക്കമുള്ള ഏഴ് കമ്പനികള്ക്കുവേണ്ടിയാണിത്. രണ്ടാംഘട്ടത്തില്‍ 900ത്തോളം കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പിടേണ്ടതുണ്ടെങ്കിലും പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. കേരളത്തിലെ ഏഴ് ജില്ലകളിലൂടെയാണ് പൈപ്പ്ലൈന് കടന്നുപോകുന്നത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ല്) ആണ് ഈ ജോലി നിര്‍വഹിക്കുന്നത്. എന്നാല്‍ നാല് കിലോമീറ്റര്‍ പൈപ്പ് സ്ഥാപിക്കാന്‍ മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. പൈപ്പ്ലൈന് കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂവുടമകളുടെ എതിര്‍പ്പാണ് പദ്ധതി ഇഴഞ്ഞുനീങ്ങാന്‍ കാരണം. ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തൃതി കുറയ്ക്കാന്‍ ഗെയ്ല് തയ്യാറാവുകയും കൂടുതല്‍ നഷ്ടപരിഹാരം നല്കാന് ഒരുക്കമാണെങ്കിലും ഭൂവുടമകള്‍ വഴങ്ങുന്നില്ലത്രെ. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് പോര്‍ട്ട്ട്രസ്റ്റും എല്‍എന്‍ജി ലിമിറ്റഡും ആവശ്യപ്പെടുന്നത്.
എറണാകുളത്തിന് പുറമെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെയാണ് പൈപ്പ്ലൈന് കടന്നുപോകേണ്ടത്. പൈപ്പ്ലൈന് കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം കിട്ടാന്‍ ഇത് വഴിതെളിക്കുമെന്ന് പോര്‍ട്ട്ട്രസ്റ്റും എല്‍എന്‍ജി ടെര്‍മിനല്‍ മേധാവികളും അവകാശപ്പെട്ടു. നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 2,044.21 കോടി രൂപ കിട്ടുമെന്നും കണക്കാക്കുന്നു. നിലവില്‍ 13.5 ശതമാനം വരുന്ന ‘വാറ്റ്’ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. ഇത് നാല് ശതമാനമായി കുറഞ്ഞാല്‍ പോലും പ്രതിവര്‍ഷം 605.69 കോടി രൂപ കിട്ടുമെന്നാണ് കണക്ക്. ഈ വരുമാനം കിട്ടണമെങ്കില്‍ പൈപ്പ്ലൈന് ജോലികള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് എല്‍എന്‍ജി ലിമിറ്റഡിന്റെ ആവശ്യം. പ്രതിബന്ധങ്ങളെല്ലാം നീങ്ങിയാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ പൈപ്പ്ലൈനിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഗെയ്ല് ഡിജിഎം രമേശ് പറഞ്ഞു. പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍ മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും സഹായം വേണമെന്നാണ് പോര്‍ട്ട്, എല്‍എന്‍ജി അധികൃതരുടെ ആവശ്യം.
സാന്ദ്രത കുറഞ്ഞ വാതകമായതിനാല്‍ കൂടുതല്‍ സുരക്ഷിതമാണെന്നും കൃഷിയിടങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെ പൈപ്പ്ലൈന് സ്ഥാപിക്കാന്‍ കഴിയുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ 505 കിലോമീറ്ററും തമിഴ്നാട്ടില്‍ 310 കി. മീറ്ററും കര്‍ണാടകയില്‍ 85 കി.മീറ്റര്‍ നീളത്തിലുമാണ് പൈപ്പ്ലൈന് സ്ഥാപിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: