മലപ്പുറം: തിരൂരിലെ തുഞ്ചന്‍പറമ്പില്‍ മലയാള ഭാഷാപിതാവിന്റെ പേരിലുള്ള തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വ്വകലാശാലക്ക് ഇന്ന് ഔപചാരികമായി തുടക്കമാകുന്നു. ഒരു തുണ്ട് ഭൂമിപോലും ഏറ്റെടുക്കാതെയാണ് സര്‍വ്വകലാശാലക്ക് തുടക്കം കുറിക്കുന്നതെന്നതുതന്നെ ഈ വിഷയത്തിലുള്ള സര്‍ക്കാറിന്റെ അലംഭാവത്തെയാണ് കാണിക്കുന്നത്. സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും എവിടെ ഭൂമി ഏറ്റെടുക്കണമെന്നോ എത്ര ഭൂമി വേണമെന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വരുത്താനായിട്ടില്ല.
സര്‍വ്വകലാശാലക്കായി നൂറ് ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സര്‍വ്വകലാശാല സ്ഥാപിക്കാനായി തിരൂര്‍ തുഞ്ചന്‍ പറമ്പും പരിസരവും ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നെങ്കിലും സ്ഥലം കുറവായതിനാല്‍ വെട്ടം പഞ്ചായത്തില്‍ സ്ഥലം കണ്ടെത്തി സര്‍വ്വകലാശാല തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇവിടെ നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ ആതവനാട് പഞ്ചായത്തില്‍ ഭൂമിയുണ്ടെന്നും ഇത് ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ആതവനാട്ടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികള്‍ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
തിരൂര്‍ മണ്ഡലത്തിലെ ജനസാന്ദ്രത കുറഞ്ഞ ഭാഗങ്ങളില്‍ സര്വ്വകലാശാലക്കാവശ്യമായ ഭൂമി കണ്ടെത്തണമെന്നാണ് ആതവനാട് പാലത്താണിയില് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെടുന്നത്. ഇവിടെ ഭൂമി ഏറ്റെടുക്കുന്നതിനായി നടത്തുന്ന ഏതു ശ്രമത്തെയും ശക്തമായി നേരിടുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. അലിഗഢ് യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസിനായി ചെറുകരയില്‍ 400 ഏക്കര്‍ ഭൂമിയും ഇഫ്ലുവിന്റെ കേന്ദ്രത്തിന് പാണക്കാട് 200 ഏക്കര്‍ ഭൂമിയും കണ്ടെത്തിയ സര്‍ക്കാറിന് മലയാളം സര്‍വ്വകലാശാലക്കായി 100 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നത് ഈ വിഷയത്തില്‍ സര്‍ക്കാറിനുള്ള താല്പര്യകുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂമി ഏറ്റെടുക്കുന്നത് ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നടപടികള്‍ക്കനുസരിച്ചായിരിക്കും സര്‍വ്വകലാശാലയുടെ ഭാവി.
തിരൂര്‍ തുഞ്ചന്‍ കോളേജിനോട് ചേര്‍ന്നുള്ള ഇരുപത് ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ സര്‍വ്വകലാശാല പ്രവര്‍ത്തിക്കുക. ഇവിടെ ഇതിനാവശ്യമായ കെട്ടിടങ്ങള്‍ സ്ഥാപിക്കും. ഔപചാരികമായി സര്‍വ്വകലാശാലക്ക് ഇന്ന് തുടക്കം കുറിക്കുമെങ്കിലും അടുത്ത ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് ക്ലാസുകള്‍ ആരംഭിക്കുക. രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍വ്വകലാശാലയുടെ ക്യാമ്പസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 9.30ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്യുന്നത്. സര്‍വ്വകലാശാല വി സി യായി കെ. ജയകുമാര്‍ ഇന്ന് സ്ഥാനം ഏല്ക്കുമെന്നതൊഴിച്ചാല് സര്‍വ്വകലാശാലയുടെ പൂര്‍ത്തീകരണത്തിന് വഴിവെക്കുന്ന മറ്റ് എന്ത് നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക എന്നറിയാനാണ് മലയാള ഭാഷാസ്നേഹികള്‍ കാതോര്‍ക്കുന്നത്.
പി.ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: