തിരുവനന്തപുരം : കൊച്ചി മെട്രോ കാര്യത്തില്‍ ഡിഎംആര്‍സിയുടെ മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി 7,8 തീയതികളില്‍ ദല്‍ഹിയില്‍ പോകും. ക്യാബിനറ്റ് യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍, ദല്‍ഹി മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി കമല്‍നാഥുമായും ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയെയും കണ്ട് ഇക്കാര്യത്തില്‍ സഹായം അഭ്യര്‍ത്ഥിക്കും. ശക്തമായ രാഷ്ട്രീയ സമ്മര്‍ദവും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചി കൂടാതെ തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതിയും ഡിഎംആര്‍സി ഏറ്റെടുക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
കൊച്ചി മെട്രോ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. സമയബന്ധിതമായി നിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പൂര്‍ത്തികരിക്കണം. ഇതുവരെ ഡിഎംആര്‍സിക്ക് ബദല്‍ ചിന്തിച്ചിട്ടില്ല. ശ്രീധരന്റെ പൂര്‍ണ സഹകരണമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ആര്യാടന് മുഹമ്മദും ശ്രീധരനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൊച്ചി മെട്രൊ റെയ്ലിന്റെ നിര്‍മാണ പ്രവര്‍ത്തനം ഡിഎംആര്‍സി ഏറ്റെടുക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയും ഇ. ശ്രീധരനുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചത്. സാങ്കേതികമായി ഡിഎംആര്‍സി ഏറ്റെടുത്താല്‍ വായ്പ ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ എതിര്‍പ്പുകളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. സാങ്കേതികമായ അനുമതികളും ഡിഎംആര്‍സിയുടെ പ്രവര്‍ത്തന മികവും പരിചയവും കൊണ്ട് അതിവേഗത്തില്‍ ലഭ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭിക്കുന്നതിനും ഗുണകരമാകും. ഈ സാഹചര്യത്തില്‍ ദല്‍ഹി മെട്രൊ റെയില്‍ കോര്പ്പറേഷനല്ലാതെ മറ്റൊരു ഏജന്‍സിയെയോ കമ്പനിയെയോ പരിഗണിക്കേണ്ടതില്ലെന്നാണു സര്‍ക്കാരിന്റെ തീരുമാനമെന്നു മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. ശ്രീധരനും മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിച്ചു.
ഡിഎംആര്‍സിക്കു ജോലിക്കൂടുതല്‍ കാരണം കൊച്ചി മെട്രൊ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ബദല്‍ നിര്‍ദേശം മുന്നോട്ടു വയ്ക്കും. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ജീവനക്കാരെ കേരളം നേരിട്ടു നിയമിക്കാമെന്നും ശമ്പളം കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡില്‍ നിന്നും നല്‍കുമെന്നുമുള്ള നിര്‍ദേശമായിരിക്കും മുന്നോട്ടു വയ്ക്കുന്നത്. ഇപ്പോള്‍ കൊച്ചി മെട്രൊയ്ക്കു വേണ്ടി റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ട്. ഇതുപോലെ മറ്റു തസ്തികകളിലും ഡിഎംആര്‍സിയുടെ ഉന്നതരുടെ സാന്നിധ്യത്തിലും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്രൂട്ട്മെന്റ് നടത്തും. നിര്‍മാണത്തിനുള്ള തൊഴിലാളികളെയും സംസ്ഥാന സര്‍ക്കാര്‍ തന്നെ സംഘടിപ്പിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും ദൈനംദിന പ്രവര്‍ത്തന നിരീക്ഷണവും ഇ. ശ്രീധരന്റെ ചുമതലയായിരിക്കും. ഡിഎംആര്‍സിക്ക് പ്രവര്ത്തനഭാരമില്ലാതെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഡിഎംആര്‍സിയുമായുള്ള ചര്‍ച്ചയിലും കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡിലും മുന്നോട്ടു വയ്ക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: