തിരൂര്‍: ഭാഷാ ആചാര്യന് തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ മലയാളസര്‍വകലാശാല നാടിനു സമര്‍പ്പിച്ചു. സര്‍വകലാശാലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരൂരില്‍ നിര്‍വഹിച്ചു. മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. മലയാളത്തെ ഒന്നാം ഭാഷയായി നില നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്നതിനായി കഠിനമായി പരിശ്രമിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ മാതൃഭാഷയ്ക്ക് സര്‍വകലാശാല ഇല്ലാതിരുന്ന ഏക സംസ്ഥാനം കേരളമായിരുന്നു. ആ ഒരു കുറവ് ഇന്ന് നികത്തപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ മാതൃഭാഷയ്ക്ക് ശ്രേഷ്ഠ പദവി ലഭിച്ചിട്ടുണ്ട്. മലയാളത്തിനും ശ്രേഷ്ഠഭാഷാ പദവി ഒട്ടും വൈകാതെ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സ്കൂളുകളില്‍ മലയാളം നിര്‍ബന്ധ ഭാഷയാക്കാനുള്ള തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കോടതിയില്‍ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളം പിറന്നതിന്റെ അമ്പത്തിയാറാം വാര്‍ഷികത്തില്‍ മലയാള സര്‍വകലാശാല യാഥാര്‍ത്ഥ്യമായതില്‍ അഭിമാനമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ.എം.മാണി പറഞ്ഞു. ഉദ്ഘടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. സി.മമ്മൂട്ടി എം.എല്‍.എ സ്വാഗതം പറഞ്ഞു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ എഴുത്തച്ഛന് പുരസ്കാരം നേടിയ പ്രതിഭകളെ ആദരിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി തയാറാക്കിയ സര്‍വകലാശാലയുടെ ലോഗോ പ്രകാശനം നടന്നു.
രാവിലെ തിരൂര്‍ ടൗണ്‍ഹാളിന് മുന്നില്‍ നിന്ന് പുറപ്പെട്ട വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമായത്. ഘോഷയാത്രയില്‍ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങള്‍, ഫ്ളോട്ടുകള്‍ എന്നിവ അണിനിരന്നു. വിവിധ പഞ്ചായത്തുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൗട്ട്സ്, എന്‍.സി.സി എന്നിവയുടെ പ്രാതിനിധ്യം ഘോഷയാത്രയിലുണ്ടായിരുന്നു. മോട്ടോര്‍ വാഹനവകുപ്പും പ്രത്യേക ഫ്ളോട്ട് ഒരുക്കിയിരുന്നു. മന്ത്രി പി.കെ.അബ്ദുറബ്ബ്, എം.എല്‍.എമാരായ അബ്ദുറഹ്മാന് രണ്ടത്താണി, സി.മമ്മൂട്ടി, എന്‍.ഷംസുദ്ദീന് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി.
യുജിസി മാര്‍ഗ നിര്‍ദേശമനുസരിച്ചു സ്വാതി തിരുനാള്‍, രാജാ രവിവര്‍മ, സി.വി. രാമന്‍പിള്ള, കുമാരനാശാന്, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്നിവരുടെ പേരില്‍ സര്‍വകലാശാലയില്‍ ചെയറുകള്‍ സ്ഥാപിക്കും. ഡോ. എം. ലീലാവതി, ഒ.എന്‍.വി. കുറുപ്പ്, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങി 24 പേര് അടങ്ങുന്ന ഉപദേശക സമിതിയും സര്‍വകലാശാലയ്ക്കുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: