വേദങ്ങളില്‍ ഈശ്വരാനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്ന അനേകം മന്ത്രങ്ങളുണ്ട്. നമ്മുടെ ജീവിതത്തില്‍ നിരന്തരം ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാനും അവയെ നേരിടാനുമുള്ള ശക്തി കൈവരിക്കുന്നതിനും വേണ്ടിയുള്ള ഇത്തരം പ്രാര്‍ഥനകളില്‍നിന്ന് ആത്മബലം സമ്പാദിക്കാന്‍ സാധിക്കും. അപ്രകാരം ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളെ നേരിടാനും അതുവഴി പുരോഗതിയിലേക്ക് കുതിക്കുവാനുള്ള മനഃശക്തിയും നേടിയെടുക്കുന്നതു സംബന്ധിച്ച ഒരു മന്ത്രം ഋഗ്വേദത്തിലുണ്ട്. കാണുക:
ഓം പ്ര പീപയ വൃഷഭ ജിന്വ
വാജാനഗ്നേ
ത്വം രോദസീ നഃ സുദോഘേ.
ദേവേഭിര്ദേവ സുരുചാ രുചാനോ
മാ നോ മര്തസ്യ ദുര്മതിഃ പരിഷ്ഠാത്.
(ഋഗ്വേദം 3.15.6)
(വൃഷഭ=) വര്‍ഷത്തെ ചൊരിയുന്ന പരമേശ്വരാ, (പ്ര പീപയ=) ഞങ്ങളെ നല്ലതുപോലെ വളര്‍ത്തിയാലും (വാജാന്=) അറിവും ബലവും (ജിന്വ=) നല്കിയാലും. (അഗ്നേ=) മുന്നോട്ടു നയിക്കുന്ന ഭഗവാനേ (ത്വം=) നീ (രോദസീ=) ദ്യുലോകത്തേയും പൃഥ്വിയേയും (നഃ=) ഞങ്ങള്‍ക്കായി (സുദോഘേ=) ഉത്തമപദാര്ഥങ്ങളെ കറക്കുന്നവളായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. (ദേവേഭിഃ=) ദേവതകളോടൊത്ത് (ദേവ=) ഹേ ദേവ, അവിടുന്ന്, (സുരുചാ=) ഉത്തമകാന്തിയോടെ (രുചാനഃ=) ഞങ്ങള്‍ക്കുള്ളില്‍ തിളങ്ങിയാലും (മര്തസ്യ=) ദുഷ്ടജനങ്ങളുടെ (ദുര്മതിഃ=) ദുര്‍ബുദ്ധി (നഃ=) ഞങ്ങളെ (മാ പരിഷ്ഠാത്=) വളയാതിരിക്കട്ടെ.
എല്ലാം വര്ഷിക്കുന്നോനേ, ഭഗവാനേ, നീ ഞങ്ങളില്‍ വര്‍ഷിച്ചാലും. മേഘം വര്‍ഷിച്ച് വൃക്ഷലതാദികള്‍ വര്‍ദ്ധിക്കുന്നതുപോലെ, നീ ഞങ്ങളില്‍ പെയ്തിറങ്ങി ഞങ്ങളെ വളര്‍ത്തിയാലും. ഞങ്ങളുടെയുള്ളില്‍ ‘വാജ’ വര്ധനവുണ്ടാകട്ടെ. (വൈദികമായ വാജശബ്ദത്തിന് അന്നം, ദേഹബലം, മനോബലം, ബുദ്ധിബലം, പ്രാണബലം, ആത്മബലം, ധര്‍മ്മബലം, വിജഞാനബലം, സാമര്‍ഥ്യം, ഓജസ്സ്, പ്രതാപം, ക്ഷാത്രബലം, ബ്രഹ്മബലം തുടങ്ങിയ അര്‍ഥങ്ങള്‍ എല്ലാം ഉള്‍ച്ചേര്‍ന്നത് എന്ന അര്‍ഥം വരും. അത്രയ്ക്കും ശക്തിമത്തും വിശാലവുമാണ് വേദങ്ങളിലെ ‘വാജ’ ശബ്ദം.) ഇവയുടെ എല്ലാം വളര്‍ച്ചകൊണ്ട് ഞങ്ങളെ സമൃദ്ധരാക്കിയാലും.
അല്ലയോ ജഗദീശ്വരാ, നീ ദ്യാവാപൃഥിവികളെ ‘സുദുഘാ’ ആക്കിത്തീര്‍ത്തിരിക്കുന്നു. പശു പാലുചൊരിഞ്ഞ് നമ്മെ കൃതാര്ഥരാക്കുന്നതുപോലെ ദ്യുലോകവും ഭൂമിയും ഞങ്ങളെ നിരന്തരം ഉപകാരവര്ഷത്തില് കൃതാര്ഥരാക്കുന്നു. ഭൂമി ഞങ്ങളുടെ അമ്മയാണ്, അത് നമുക്ക് അന്നം, രസം, പഴങ്ങള്‍, കിഴങ്ങുകള്‍, ലോഹങ്ങള്‍, സ്വര്‍ണം, വെള്ളി, രത്നം, ജലം, വായു എന്നിവയെല്ലാം തന്ന് അനുഗ്രഹിക്കുന്നു. ദ്യുലോകവും നമുക്കമ്മയാണ്. അതിന്റെ മടിത്തട്ടില്‍ ഇരിക്കുന്ന സൂര്യരൂപിയായ ശിശു അതിന്റെ താപംകൊണ്ടും പ്രകാശംകൊണ്ടും ആകര്ഷണശക്തികൊണ്ടും എല്ലാ ഗ്രഹങ്ങളേയും ഉപഗ്രഹങ്ങളേയും ധാരണം ചെയ്യുന്നു. ഒന്നിന്റെയും സഹായമില്ലാതെതന്നെ ആകാശമധ്യത്തില്‍ നിലകൊള്ളുന്നു. സൂര്യന് വര്‍ഷിക്കുന്നു. ഋതുചക്രത്തെ ചലിപ്പിക്കുന്നു, ചന്ദ്രനില്‍ ചന്ദ്രികയെ നിറയ്ക്കുന്നു. മാലിന്യങ്ങളെ ഹരിക്കുന്നു, പ്രാണനെ ചൊരിയുന്നു.
അല്ലയോ ദേവാദി ദേവാ, നീ എല്ലാ പ്രഭാവത്തോടെയും എന്റെയുള്ളില്‍ തിളങ്ങിയാലും. മനസ്സ്, ബുദ്ധി, പ്രാണന്, ജ്ഞാനേന്ദ്രിയങ്ങള്‍ എല്ലാറ്റിനേയും തിളക്കമുള്ളതാക്കിയാലും. നിന്റെ തേജസ്സു നേടി എന്റെ ആത്മാവ് തേജസ്വിയായിത്തീരട്ടെ. എന്റെ മനസ്സ് പ്രബലമായ സങ്കല്പത്തോടുകൂടിയതായിത്തീരട്ടെ. എന്റെ ബുദ്ധി അദ്വിതീയ നിശ്ചയാത്മക ബുദ്ധിയായിത്തീരട്ടെ. പ്രാണന്റെ സ്രോതസ്സ് എന്റെയുള്ളില്‍ നിറഞ്ഞുകവിയട്ടെ. എന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ ജ്ഞാനത്തെ ഗ്രഹിക്കുവാനുള്ള അപൂര്‍വ കഴിവുകള്‍ ഉള്ളവയായിത്തീരട്ടെ. എന്റെ ഓരോ അംഗത്തിലും അങ്ങ് പൂര്‍ണതയെ നിറച്ചാലും.
അല്ലയോ അഗ്നേ, ഞങ്ങള്‍ ഒരിക്കലും ദുഷ്ടജനങ്ങളുടെ ദുര്‍ബുദ്ധിക്ക് ഇരയായിത്തീരാതിരിക്കട്ടെ. ദുര്‍ബുദ്ധി ഭയങ്കരവസ്തുതന്നെ. ഗുഢാലോചന നടത്തുന്ന ശത്രുവിന്റെ ദുര്‍ബുദ്ധി സുഖത്തെ ദുഃഖാരവമായി പരിണമിപ്പിക്കുന്നു. ശാന്തിയെ ദുഃഖത്താലുള്ള ചീറ്റലായി പരിവര്‍ത്തിപ്പിക്കുന്നു. ഉയരത്തിലെത്തിയവനെ നിലത്തിട്ടടിക്കുന്നു. സമൃദ്ധനെ വിഭവരഹിതനാക്കിത്തീര്ക്കുന്നു. വലിയ വലിയ രാഷ്ട്രങ്ങള്‍പോലും ശത്രുരാജ്യങ്ങളുടെ ദുര്‍ബുദ്ധിക്കിരയായി ഛിന്നഭിന്നമായിത്തീര്ന്നിട്ടുണ്ട്. അല്ലയോ ഭഗവാനേ, നീ ശത്രുവിന്റെ ദുര്‍ബുദ്ധിയെ നല്ല ബുദ്ധിയാക്കി പരിവര്‍ത്തിപ്പിക്കേണമേ. അതുമല്ലെങ്കില്‍ ശത്രുവിന്റെ ദുര്‍ബുദ്ധിയെ എതിര്‍ത്തു തോല്പിക്കാനുള്ള ശക്തി ഞങ്ങളില്‍ നിറക്കേണമേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: