ആം ആദ്മി പാര്‍ട്ടിയുടെ ദേശവിരുദ്ധമുഖം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുന്നു. പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ വലംകൈയും വക്താവുമായിരുന്ന കുമാര്‍ വിശ്വാസ് ഏറ്റവുമൊടുവില്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ അത്യന്തം ഗുരുതര സ്വഭാവമുള്ളതാണ്. 2016 സെപ്തംബറില്‍ ഇന്ത്യന്‍ കരസേന നിയന്ത്രണരേഖയ്ക്കപ്പുറം പാക്കധീന കശ്മീര്‍ കടന്ന് നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അരവിന്ദ് കേജ്രിവാളിന്റെ നിര്ബന്ധപ്രകാരമായിരുന്നുവെന്നാണ് വിശ്വാസ് വെളിപ്പെടുത്തിയിരിക്കുന്നത്. സേനയുടെ ആത്മവീര്യം തകരാനിടവരുത്തുമെന്നും, പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ പ്രചരണായുധമാക്കുമെന്നും മുന്‍കൂട്ടിക്കണ്ട് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതില്‍ താന്‍ എതിരായിരുന്നുവെന്നും, കേജ്രിവാളിന്റെ കടുംപിടിത്തംകൊണ്ടാണ് അത് ചെയ്തതെന്നും കുമാര്‍ വിശ്വാസ് പറയുന്നു. സൈന്യത്തിന്റെ ആത്മവീര്യത്തിന് എന്തു സംഭവിച്ചാലും വേണ്ടില്ല, നരേന്ദ്ര മോദിയെ താഴെയിറക്കണമെന്നാണ് കേജ്രിവാള് അന്ന് പറഞ്ഞതെന്ന് ‘ഇന്ത്യാ ടിവി’യില്‍ രജത് ശര്‍മയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിശ്വാസ് തുറന്നടിച്ചിരിക്കുന്നു.
ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി രാജ്യത്തിന്റെ അധികാരം പിടിക്കുമെന്ന അവകാശവാദവുമായാണ് ആം ആദ്മി പാര്‍ട്ടി രംഗപ്രവേശം ചെയ്തത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ തിരമാല കണക്കെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ മറപിടിച്ച് ഒരു സുപ്രഭാതത്തില്‍ നേതാവായിമാറിയ അരവിന്ദ് കേജ്രിവാള് പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ ഹസാരെയുടെ സത്യസന്ധതയോ ആദര്‍ശാത്മക നിലപാടോ തൊട്ടുതെറിക്കാതെ, അവസരവാദവും നുണപ്രചാരണവും പാര്‍ട്ടിയുടെ ഔദ്യോഗിക നയമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനായിരുന്നു തുടക്കം മുതല്‍ കേജ്രിവാളിന്റെ ശ്രദ്ധ. ‘നുണ പറയുന്ന യന്ത്രം’ എന്ന വിശേഷണംപോലും ഇതിനിടെ കേജ്രിവാളിന് ലഭിച്ചു. എന്നിട്ടും വ്യക്തിപരമായ മാന്യതയിലും രാഷ്ട്രീയ സദാചാരത്തിലുമൊന്നും തീരെ വിശ്വാസമില്ലാതെ എങ്ങനെയും അധികാരം പിടിക്കുകയെന്നതില്‍ മാത്രമായിരുന്നു കേജ്രിവാളിന്റെ ശ്രമങ്ങള്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ദല്‍ഹിയില്‍ ആദ്യമായി അധികാരത്തില്‍ വരാന്‍ കഴിഞ്ഞെങ്കിലും വ്യക്തമായ നയമോ പരിപാടിയോ ഇല്ലാതെ ഇരുപത്തിയെട്ടു ദിവസം കൊണ്ട് രാജിവച്ച് ഇറങ്ങിപ്പോകേണ്ടിവന്നു.
കേജ്രിവാളിന്റെ നിഷേധാത്മകവും വിലകുറഞ്ഞതുമായ വ്യക്തിത്വത്തിലേക്കും വിശ്വാസ് വിരല്‍ചൂണ്ടുന്നുണ്ട്. തനിക്കു ചുറ്റും വിധേയന്മാരെ വളര്‍ത്തിയെടുക്കാനാണ് കേജ്രിവാള് ശ്രമിച്ചത്. തന്നെ ജവഹര്‍ലാല്‍ നെഹ്റുവുമായി സ്വയം താരതമ്യപ്പെടുത്തിയ കേജ്രിവാള്, നെഹ്റുവിനെക്കുറിച്ച് ദിന്‍കര്‍ കവിതയെഴുതിയപോലെ തന്നെക്കുറിച്ച് കവിതയെഴുതാന്‍ വിശ്വാസിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് വിശ്വാസ്. തന്നെ തഴഞ്ഞ് സുശീല്‍ ഗുപ്തയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയതാണ് അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാന്‍ വിശ്വാസിനെ പ്രേരിപ്പിച്ചത്. കേജ്രിവാളിന്റെ ‘ട്രാക് റെക്കോര്‍ഡ്’ പരിശോധിക്കുമ്പോള്‍ വിശ്വാസിന്റെ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കേജ്രിവാളിനെതിരായ ഇത്തരം വെളിപ്പെടുത്തലുകള്‍ ഒറ്റപ്പെട്ടതുമല്ല. കുറച്ചുനാള്‍ മുന്‍പാണ് എഎപി വിട്ട കപില്‍ മിശ്ര എന്ന നേതാവ് കേജ്രിവാളിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുന്നയിച്ചത്. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഒരുകാലത്ത് വിശ്വസ്തരായിരുന്ന മറ്റ് പല നേതാക്കളും കേജ്രിവാളിന്റെ അവിശുദ്ധ രാഷ്ട്രീയത്തെ തുറന്നുകാട്ടിയിട്ടുണ്ട്. കുമാര്‍ വിശ്വാസിന്റെ പുതിയ വെളിപ്പെടുത്തലോടെ വൃത്തം പൂര്‍ത്തിയായിരിക്കുകയാണ്. ഇതേക്കുറിച്ച് സി.ആര്. നീലകണ്ഠനേയും എം.എന്‍. കാരശ്ശേരിയേയും പോലുള്ള കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക് എന്തുപറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: