നാനാത്വത്തില്‍ ഏകത്വം എന്ന മനോഹരവും മഹത്തരവുമായ ഭാരതീയ സങ്കല്പ്പത്തിന് പ്രചോദനം നല്കുന്ന രണ്ട് ഘടകങ്ങളാണ് നമ്മുടെ ഭരണഘടനയും, ഏകത്വം ഊട്ടിയുറപ്പിക്കാനുതകുന്ന ഏകീകൃത ജുഡീഷ്യല്‍ സംവിധാനവും. ഭരണഘടന പൗരന് നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. ഈ കോടതിയുടെ വിധിയിന്മേല് അപ്പീല്‍ അധികാരം സുപ്രീം കോടതിയിലും നിക്ഷിപ്തമായിട്ടുള്ളതാണ്. രാജ്യത്തിന്റെ ഏത് ഭാഗത്തും അനീതിയോ അസമത്വങ്ങളോ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹൈക്കോടതികള്‍ക്ക് അധികാരമുണ്ട്.
ഭാഗ്യവശാല്‍ ഭരണഘടനാ കോടതികളുടെ പ്രവര്‍ത്തനം രാജ്യം മുഴുവന്‍ ഏതാണ്ട് ഐകരൂപ്യത്തിലുള്ളതാണ്; പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോലും. സിവില്‍ കോടതികളിലെ പ്രവര്‍ത്തനമാകട്ടെ രാജ്യം മുഴുവന്‍ ബാധകമാക്കപ്പെട്ട ക്രിമിനല്‍ നടപടി നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ടാണുതാനും. ജനജീവിതത്തെ കാര്യമായി സ്പര്‍ശിക്കുന്ന നിരവധി നിയമങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രാദേശിക വ്യതിയാനങ്ങളില്ലാതെ നിലനിന്നുവരുന്നുണ്ട്. ഉദാഹരണത്തിന് മോട്ടോര്‍ വാഹന നിയമം, എന്‍ഐ ആക്ട്, കുടുംബക്കോടതി നിയമം തുടങ്ങിയവ.
ഈ പശ്ചാത്തലത്തില്‍ 1961-ലെ അഭിഭാഷക നിയമം വഴി രാജ്യത്തെ ഏത് കോടതിയിലും ഹാജരാകാനും അഭിസംബോധന ചെയ്യാനുമുള്ള അവകാശം അഭിഭാഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇന്നും പോര്‍ച്ചുഗീസ് സമ്പ്രദായം പിന്തുടരുന്ന ഗോവയില്‍പ്പോലും ഇതുണ്ട്. തീര്‍ച്ചയായും ‘ഒരൊറ്റ രാജ്യം ഒരൊറ്റ ജനത ഒരൊറ്റ നിയമം’ എന്ന ഉത്കടമായ വികാരം വളര്‍ത്തുന്നതിനും, രാജ്യത്തിന്റെ അഖണ്ഡതയിലും ഐക്യത്തിലും വിശ്വസിക്കുന്നതിനും ഇത് പ്രചോദനവും പ്രയോജനകരവുമാകുമെന്നതിന് സംശയമില്ല. ഇതിനും പുറമെ ആദായ നികുതി, കസ്റ്റംസ്, പോലീസ്, രാജ്യസുരക്ഷ തുടങ്ങിയ ഏകീകൃതമായ അഖിലേന്ത്യാ സര്‍വീസുകള്‍ നിലവിലുണ്ട്. അര്‍ദ്ധസൈനിക വിഭാഗങ്ങളിലായി സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹുസ്വരതയും വൈവിധ്യവും വൈഭവമാക്കി മാറ്റിയ ഒരു സംസ്കാരത്തിന്റെ നിലനില്‍പ്പിന് ഇത്തരം സംവിധാനങ്ങള്‍ സഹായകമായിട്ടുണ്ട്.
എന്നിട്ടും രാജ്യത്തെ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന, ഇന്നും ജനവിശ്വാസം അല്‍പ്പമെങ്കിലും നിലനിര്‍ത്തിപ്പോരുന്ന നമ്മുടെ ജുഡീഷ്യറിക്ക് മാത്രം അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു സംവിധാനമില്ല. ഭരണഘടനയുടെ 222-ാം അനുച്ഛേദമനുസരിച്ച് ഒരു ഹൈക്കോടതിയില്‍ നിന്നും മറ്റു ഹൈക്കോടതികളിലേക്ക് ജഡ്ജിമാരെ സ്ഥലം മാറ്റാം. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്, ദേശീയോദ്ഗ്രഥനത്തിന് പ്രോത്സാഹജനകമാണെന്ന് അനുഭവം തെളിയിക്കുന്നു.
മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ന്യായാധിപന്മാര് താരതമ്യേന എല്ലാ ഹൈക്കോടതികളിലും ജനപ്രീതി നേടിയവരും പ്രിയങ്കരരുമാണ്. കാരണം സങ്കുചിതമായ താല്‍പ്പര്യങ്ങള്‍ അവര്‍ക്കുണ്ടാകാന്‍ സാധ്യതയില്ലല്ലോ. മറിച്ച് രാജ്യത്തിന്റെ ഏത് മൂലയില്‍നിന്ന് വരുന്നവരാണെങ്കിലും നമ്മുടെ നീതിന്യായ വ്യവസ്ഥ ഏകീകൃതമാണെന്നും പൊതുവാണെന്നുമുള്ള ബോധവും വിശ്വാസവും അരക്കിട്ടുറപ്പിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു. എന്നിട്ടും നിര്‍ഭാഗ്യവശാല്‍ നമ്മുടെ നിലവിലുള്ള ജഡ്ജിമാര്‍ സ്ഥലംമാറ്റത്തെ സംഘടിതമായി എതിര്‍ക്കുന്നു. ഈ ലേഖകന്റെ വിനീതമായ അഭിപ്രായത്തില്‍ ഗവര്‍ണ്ണര്‍മാരും ചീഫ് ജസ്റ്റിസും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാകണം എന്ന നിബന്ധനപോലെ, മൂന്നില്‍ രണ്ട് ഭാഗം ജഡ്ജിമാരെങ്കിലും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരിക്കണം. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ഇന്ന് നിലനില്‍ക്കുന്ന വിശ്വാസം പതിന്മടങ്ങ് വര്‍ധിക്കും.
സ്വാതന്ത്ര്യസമ്പാദനത്തിനു മുന്‍പ് പ്രാദേശിക ഭാഷപോലും അറിയാത്ത വിദേശികളായിരുന്ന പ്രഗത്ഭരായിരുന്നു നമ്മുടെ പല ജഡ്ജിമാരും. ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ ജഡ്ജിമാര്‍ നിഷ്പക്ഷതയ്ക്കും സത്യസന്ധതയ്ക്കും പേരുകേട്ടവരായിരുന്നു. ഉദാഹരണത്തിന് ജസ്റ്റിസ് പി. വി. ബാലകൃഷ്ണ അയ്യര്‍, ജസ്റ്റിസ് പി.ടി. രാമന് നായര്‍, ജസ്റ്റിസ് അനന്ത നാരായണന്, ജസ്റ്റിസ് നരസിംഹം തുടങ്ങിയവര്‍. ബാറില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ജഡ്ജിമാരെക്കാള്‍ എത്രയോ വലിയ സ്വീകാര്യതയും ബഹുമാനവും ആര്‍ജിച്ചവരായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ (ഐസിഎസ്) ജഡ്ജിമാര്‍.
ആ നിലയ്ക്ക് രാജ്യത്തിന്റെ ഐക്യവും ഏകീകൃത സമ്പ്രദായവും വൈവിധ്യത്തില്‍ ഏകത്വം എന്ന കാഴ്ചപ്പാടും ഊട്ടിവളര്‍ത്താന്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന് സര്‍വീസ് എന്നീ മാതൃകയില്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസ്, പ്രത്യേകിച്ച് ഇന്നത്തെ അന്തരീക്ഷത്തില്‍ വളരെയേറെ അഭികാമ്യമാണ്. കഴിവും പ്രതിബദ്ധതയുമുള്ള അഭിഭാഷകര്‍ക്കിടയില്‍നിന്ന് രാജ്യത്തിന്റെ ഏത് മൂലയിലും സേവനം നടത്താന്‍ തയ്യാറുള്ള പ്രഗത്ഭരെ തെരഞ്ഞെടുത്ത് നമ്മുടെ നീതിന്യായ സംവിധാനം ശക്തിപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണിപ്പോള്‍.
ഉയര്‍ന്ന കോടതികളിലേക്കുള്ള നിയമനരീതി വിവാദവിഷയമാകുകയും, രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ അംഗീകരിച്ച രീതി സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ നിരാകരിച്ചതുമായ അന്തരീക്ഷത്തില്‍ സംശുദ്ധവും നിഷ്പക്ഷവുമായ ജുഡീഷ്യല്‍ സംവിധാനം ഏത് രാജ്യത്തിനും മുതല്‍ക്കൂട്ടാണ്. പ്രത്യേകിച്ച്, പാക്കിസ്ഥാനിലും കെനിയയിലും അമേരിക്കയിലുമൊക്കെ നടന്ന സമീപകാല സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും നീതിന്യായ വ്യവസ്ഥയില്‍ കൈവച്ചപ്പോഴാണല്ലോ ഭരണകൂടങ്ങള്‍ തകര്‍ന്നുവീണത്. പരിഷ്കൃതമായ എല്ലാ രാജ്യങ്ങളിലും സ്വാധീനങ്ങള്‍ക്കതീതമായ സ്വതന്ത്ര ജുഡീഷ്യറിയുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. വികസ്വര രാജ്യങ്ങളുടെ മുന്‍പന്തിയില്‍ നില്ക്കുന്ന നാം മാത്രം ഈ കാര്യത്തില്‍ വൈമുഖ്യമോ അലസതയോ കാണിക്കാന്‍ പാടില്ല.
അഡ്വ. കെ. രാംകുമാര്‍
(കേരളാ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: