കോട്ടയം: പുതിയ കെഎസ്ആര്‍ടിസി ബസ്സുകളുടെ ബോഡി നിര്‍മ്മാണം ഇനി കോട്ടയത്ത്. ബോഡി നിര്‍മ്മാണത്തിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത് കോട്ടയത്തെ സ്വകാര്യ ഏജന്‍സിയായ കൊണ്ടോടി ട്രാന്‍സ്പോര്‍ട്ടിനാണ്. ഒരുവര്‍ഷത്തിനുള്ളില്‍ 100 ബസ്സുകള്‍ നിര്‍മ്മിക്കാനാണ് കരാര്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങള്‍ക്ക് അനുസൃതമായി, ബോഡിയോടെയാകും കെഎസ്ആര്‍ടിസി ഇനി ബസ് വാങ്ങുക. ഇതിന് അശോക് ലെയ്ലന്ഡുമായി കരാറായി. അശോക് ലെയ്ലന്ഡാണ,് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ടിന്റെ അംഗീകാരമുള്ള കൊണ്ടോടിക്ക് ബോഡി നിര്‍മ്മാണ കരാര്‍ നല്‍കിയത്.
കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട് ബസ്സ് ബോഡി നിര്‍മ്മാണ യൂണിറ്റുകള്‍ വന്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് പുറംകരാര്‍ നല്കാന് സപ്തംബറില്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
80 ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളും 20 സൂപ്പര്‍ ഫാസ്റ്റുകളുമാണ് ഈവര്‍ഷം നിര്‍മ്മിക്കുക. അയര്‍ക്കുന്നത്തെ കൊണ്ടോടിയുടെ ബോഡിനിര്‍മ്മാണ പ്ലാന്റിലാണ് ബസ്സുകള്‍ തയ്യാറാകുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ ബസ്സ് കോര്പ്പറേഷന് കൈമാറി. ഷട്ടറുകള്‍ക്കു പകരം ഗ്ലാസുകളാണ് ഘടിപ്പിക്കുന്നത്. യാത്രക്കാര്‍
വാതിലില്‍ നില്ക്കുമ്പോള് ഹൈഡ്രോളിക് വാതിലുകള്‍ അടഞ്ഞ് അപകടം ഉണ്ടാകാതിരിക്കാന്‍ സെന്‍സര്‍ സംവിധാനവും ഉണ്ടാവും.
11.9 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുള്ള ബസ്സിന്റെ മൂന്ന് വശങ്ങളിലും റൂട്ട് ബോര്‍ഡുകള്‍, മുന്നിലും പിന്നിലും ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍, ബസ്സ് അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ അടിയന്തരവാതിലുകള് ഉള്‍പ്പെടെ അഞ്ച് വാതിലുകള്‍. പുതിയ ബസ്സിന്റെ ബോഡിനിര്‍മ്മാണ ചെലവ് 28 ലക്ഷത്തോളം രൂപയാണ്.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: