വാഷിങ്ടണ്‍: എച്ച് 1 ബി താല്‍ക്കാലിക വിസയെടുത്ത് എത്തിയവരെ തല്ക്കാലം തിരിച്ചയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഈ വിസയില്‍ അമേരിക്കയിലെത്തിയവരെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു നിയന്ത്രണവും പരിഗണിക്കുന്നില്ലെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (യുഎസ്സിഐഎസ്) വ്യക്തമാക്കി.
അമേരിക്കയില്‍ ജോലി ചെയ്തുവരുന്ന ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. എന്നാല്‍ എച്ച് വണ്‍ ബി വിസാ ചട്ടങ്ങള്‍ ആരില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിന്മേലല്ല മാറ്റിയിട്ടുള്ളതെന്നും യുഎസ്സിഐഎസ് മീഡിയ സര്‍വീസ് തലവന്‍ ജോന്നാതന്‍ വിതിംഗ്സ്റ്റണ്‍ വ്യക്തമാക്കി. എസി21ലെ 106 എ, ബി വകുപ്പ് പ്രകാരം ഒരു വര്‍ഷം കൂടി ഇന്ത്യക്കാരായ എച്ച് വണ്‍ ബി വിസാ ഉടമകള്‍ക്ക് അമേരിക്കയില്‍ തങ്ങാന്‍ കഴിയും.
ഐ.ടി മേഖലയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് എച്ച് വണ്‍ ബി പോലുള്ള താല്കാലിക വിസകളാണ്. എച്ച് 1 ബി താല്‍ക്കാലിക വിസ നിയമം കര്‍ശനമാക്കുന്നതിന് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴര ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അമേരിക്കയില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നതില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് മെക്സിക്കോയും തൊട്ടുപിന്നില്‍ ദക്ഷിണകൊറിയയുമാണുള്ളത്. 2016ലെ കണക്കുപ്രകാരം ദക്ഷിണ കൊറിയയ്ക്ക് പിന്നില്‍ ബ്രിട്ടനും ഫ്രാന്‍സും ഫിലിപ്പൈന്‍സുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: