അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവിനെ വിശുദ്ധനാക്കാന്‍ ശ്രമം. കോടികളുടെ അഴിമതികള്‍ നടത്തിയ ലാലു ബുദ്ധിജീവികളുടെയും, വലിയൊരു വിഭാഗം മാധ്യമങ്ങളുടേയും പ്രിയ ചങ്ങാതിയാകുന്നത് വിചിത്രമാണ്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലിലേക്ക് പോയ ലാലുവിന് വിശുദ്ധ പരിവേഷം ചാര്‍ത്തുന്നവര്‍ രാജ്യത്തോട് ചെയ്യുന്നത് ദ്രോഹംതന്നെയാണ്.
സംഘപരിവാര്‍ വിരുദ്ധത അല്ലെങ്കില്‍ ദേശവിരുദ്ധത എന്ന മേലങ്കി അണിഞ്ഞു നടക്കുന്നവര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്കെല്ലാം കുടപിടിക്കുന്ന ബുദ്ധിജീവി-മാധ്യമലോകം വര്‍ത്തമാനകാല ഇന്ത്യയുടെ ശാപമാണ്. ഹിന്ദുത്വ-ദേശീയ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ കെല്പ്പില്ലാത്തവര് വളഞ്ഞു മൂക്കു പിടിക്കുമ്പോള്‍ ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളാണ് അപമാനിക്കപ്പെടുന്നത്. പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനേയും പാര്‍ലമെന്റിനേയും അവമതിക്കുന്നവര്‍ അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും നികുതി വെട്ടിപ്പുകാര്‍ക്കും വേണ്ടി സംസാരിക്കുന്ന കാലത്താണ്, അവരുടെ അപ്പോസ്തലന് ലാലുപ്രസാദ് യാദവ് വീണ്ടും ജയിലിലേക്ക് പോകുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നിയമ സംവിധാനങ്ങളുടേയും ശക്തി ഇത്തരം തീരുമാനങ്ങളുടേതുകൂടിയാണ്.
ജനകീയ സോഷ്യലിസ്റ്റ് നേതാവ് രാംമനോഹര്‍ ലോഹ്യ ഇന്ത്യന്‍ രാഷ്ട്രീയത്തിന് സമ്മാനിച്ച രണ്ട് നേതാക്കളായിരുന്നു ലാലുപ്രസാദ് യാദവും മുലായം സിങ് യാദവും. ഇന്ത്യയുടെ ഭാവിവാഗ്ദാനങ്ങളെന്ന് ഇരുവരെയും വിശേഷിപ്പിച്ചതില്‍, ലോഹ്യ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് പശ്ചാത്തപിച്ചേനെ എന്നുറപ്പാണ്. ഇരു സോഷ്യലിസ്റ്റ് നേതാക്കളുംകൂടി രണ്ടു സംസ്ഥാനങ്ങളില്‍ കാട്ടിക്കൂട്ടിയ ഭരണാഭാസങ്ങള്‍ ലോഹ്യയുടെ മഹത്വത്തിന് പോറലേല്‍പ്പിക്കുന്നതാണ്. ഇരുവരും ഭരിച്ച ബീഹാറും ഉത്തര്‍പ്രദേശും അവരുടെ ഭരണകാലയളവില്‍ പ്രസിദ്ധി നേടിയത് വികസനം എത്തിനോക്കാത്ത, ക്രമസമാധാന നില തകര്‍ന്ന, അഴിമതിനിറഞ്ഞ രണ്ടു സംസ്ഥാനങ്ങള്‍ എന്ന പേരിലാണ്. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണരീതികള്‍ നടപ്പാക്കിയ രണ്ട് ‘സോഷ്യലിസ്റ്റ്’ മാതൃകകളാണ് ലാലുവും മുലായവും.
ബീഹാറിലെ ഫുല്‍വാരിയ ഗ്രാമത്തില്‍ യാദവ കുടുംബത്തില്‍ പിറന്ന ലാലുപ്രസാദ് യാദവ് മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ജ്യേഷ്ഠനൊപ്പം പാട്നയിലേക്കെത്തി. ഇവിടെനിന്ന് നിയമ ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ ലാലു ജ്യേഷ്ഠന് ശിപായിയായി ജോലി ചെയ്ത പാട്ന വെറ്ററിനറി കോളേജിലെ ക്ലറിക്കല്‍ ഉദ്യോഗം നേടി. 1970ല്‍ പാട്ന സര്‍വ്വകലാശാലാ യൂണിയന് ജനറല്‍ സെക്രട്ടറിയും, പിന്നീട് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ട ലാലു 1973-ലാണ് റാബ്റി ദേവിയെ വിവാഹം കഴിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ ജെപിയുടെ ഇന്ദിരാവിരുദ്ധ പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ട ലാലു 1977-ല്‍ ബീഹാറിലെ ചാപ്രയില്‍ നിന്ന് 29-ാം വയസ്സില്‍ ലോക്സഭാംഗമായി. 1990 വരെ സോഷ്യലിസ്റ്റായി അറിയപ്പെട്ടു. 1990-ലാണ് ബിഹാറിലെ ഇരുപത് ശതമാനത്തോളം വരുന്ന വോട്ട് ബാങ്കായ യാദവരുടെ സ്വയം പ്രഖ്യാപിത നേതാവായി മാറിയത്.
1990-ല്‍ ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1997-ല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍പ്പെട്ട് രാജിവച്ചൊഴിയുന്നതുവരെ ബീഹാറില്‍ ലാലു കാട്ടിക്കൂട്ടിയത് കാട്ടുഭരണരീതികളായിരുന്നു. സോഷ്യലിസ്റ്റെന്ന മുഖംമൂടി നഷ്ടപ്പെട്ട ലാലുവിന് പിടിച്ചുനില്‍ക്കാനുള്ള ഏക മാര്‍ഗ്ഗമായിരുന്നു ആര്‍എസ്എസ്-ബിജെപി വിരുദ്ധത. കാലിത്തീറ്റ കേസില്‍പ്പെട്ടതു മുതലുള്ള ലാലുവിന്റെ രാഷ്ട്രീയം ആര്‍എസ്എസ് വിരുദ്ധത എന്ന ഒറ്റ ഘടകത്തെ മുന്‍നിര്‍ത്തിയായിരുന്നു. 1997-ല്‍ താന്‍ ജയിലിലായപ്പോള്‍ ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കിയ ലാലു ബീഹാറിലെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. ജനതാദള്‍ വിട്ട് രാഷ്ട്രീയ ജനതാദള്‍ രൂപീകരിച്ച് ബീഹാറില്‍ പതിനഞ്ചുവര്‍ഷത്തോളം ഭരണം തുടര്‍ന്നു. 2005വരെ റാബ്രി ദേവി ബീഹാര്‍ ഭരിച്ചു നശിപ്പിച്ചു. ഒടുവില്‍ വികസന മുരടിപ്പിന്റെയും വ്യവസായ-കാര്‍ഷിക മേഖലകളുടെ തകര്‍ച്ചയുടേയും ആയിരക്കണക്കിന് കര്‍ഷകരുടെ മരണത്തിന്റെയും ഭാരം താങ്ങാതെ ബീഹാര്‍ മാറി ചിന്തിച്ചു. എന്‍ഡിഎ സഖ്യത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയതോടെയാണ് ബിഹാര്‍ മാറിത്തുടങ്ങിയത്.
950 കോടി രൂപയുടെ കാലിത്തീറ്റ അഴിമതി കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത 53 കേസുകളില്‍ അഞ്ചു കേസുകളാണ് ലാലുപ്രസാദ് യാദവിനെതിരെയുള്ളത്. ചയ്ബാസ ട്രഷറിയില്‍ നിന്ന് വ്യാജബില്ലുകള്‍ ഉപയോഗിച്ച് 37.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ 2013ല്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ ലഭിച്ച ലാലുവിനെ കഴിഞ്ഞ ദിവസം രണ്ടാമത്തെ കേസില്‍ മൂന്നരവര്‍ഷം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. 1994-96 കാലത്ത് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ദേവ്ഘട്ട് ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇനിയും ലാലു പ്രതിയായ മൂന്നു കേസുകള്‍ കൂടി കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് വിചാരണയിലുണ്ട്. കേസിലെ ശിക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു പതിറ്റാണ്ട് കാലത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ ലാലുവിന് അയോഗ്യതയുണ്ടെങ്കിലും കുടുംബാധിപത്യം നിലനില്‍ക്കുന്ന ആര്‍ജെഡിയില്‍ ലാലു മക്കളെ മുന്‍നിര്‍ത്തി വീണ്ടും ഭരണത്തിലെത്താനുള്ള ശ്രമം തുടരുമെന്നുറപ്പാണ്. ലാലുവിന്റെ സംഘപരിവാര്‍ വിരുദ്ധതയെ ആരാധിക്കുന്ന കപട മതേതര ബുദ്ധിജീവി സംഘത്തിന്റെ പിന്തുണ ഇക്കാര്യത്തില്‍ ലഭിക്കും.
ലാലുവിനും ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ കോടികളുടെ അഴിമതിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണത്തിന് പുറമേ 2005-ലെ റെയില്‍വേ അഴിമതി, 2017-ലെ അനധികൃത സ്വത്ത് സമ്പാദനക്കേസ്, ബിനാമി സ്വത്ത് കേസുകള്‍, മൃഗശാല സ്ഥലം തട്ടിപ്പ് കേസ് എന്നിവയാണ് ലാലുപ്രസാദ് യാദവിനെതിരെയുള്ളത്. ഇതേ കേസുകള്‍ റാബ്രി ദേവിക്കെതിരെയുമുണ്ട്. പാട്ന മൃഗശാലയുടെ ഭൂമി തട്ടിപ്പ് കേസില്‍ ലാലുവിന്റെ മക്കളായ, ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വിനി യാദവും തേജ്പ്രതാപ് യാദവും പ്രതികളാണ്. ബിമാനി സ്വത്ത് തട്ടിപ്പ് കേസുകളും ഇവര്‍ക്കെതിരെയുണ്ട്. പെണ്മക്കളായ മിസ ഭാരതി, ചന്ദ സിങ്, രാഗിണി യാദവ് എന്നിവരും ബിമാനി സ്വത്ത് തട്ടിപ്പ് കേസുകളിലെ പ്രതികളാണ്. അഴിമതിക്കാരെല്ലാം ഒറ്റക്കെട്ടാണെന്നും അവര്‍ക്കെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് പൊതു ശത്രുവെന്നും ഓര്‍മ്മിപ്പിക്കുന്നതാണ് ലാലുവിനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടേയും ഒരുവിഭാഗം മാധ്യമങ്ങളുടേയും നിലപാട്. വരുംനാളുകള്‍ ഇത്തരക്കാര്‍ കൂടുതല്‍ തുറന്നുകാട്ടപ്പെടുമെന്നുറപ്പാണ്.
എസ്. സന്ദീപ്
e-mail:[email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: