നമ്മുടെ നാട്ടില്‍ പൊതുവായി എല്ലാവരും ഞായറാഴ്ച അവധി ദിവസമായി ആചരിക്കുന്നു. ഞായറാഴ്ച മനുഷ്യജീവിതംതന്നെ സാധ്യമല്ലാതാക്കുന്ന ഈ രീതിക്ക് യാതൊരു ന്യായീകരണവുമില്ല. ഞായറാഴ്ച മറ്റേതൊരു ദിവസത്തേയുംപോലെ ഇരുപത്തിനാല് മണിക്കൂറുള്ള ദിവസമാണ്. ആ ഒരു ദിവസം ഒരു ജോലിയും ചെയ്യില്ലെന്ന് വാശിപിടിക്കുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്?
ഞായറാഴ്ച ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളുംവരെ മുടക്കമാണ്. ഡോക്ടര്‍മാര്‍ അന്ന് കൂട്ടമായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ആശുപത്രികളില്‍ അന്ന് ഒപി പോലും പ്രവര്‍ത്തിക്കുന്നില്ല. കാഷ്വാലിറ്റി-അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിച്ചേക്കാം. അപകടം നടക്കുന്നതിനും രോഗത്തിനും ഞായറാഴ്ച ഒഴിവൊന്നുമില്ലല്ലോ? പിന്നെ ഈയൊരു രീതിക്ക് എന്തു ന്യായീകരണമാണുള്ളത്?
നാട്ടിന്‍പുറങ്ങളില്‍ ദൈനംദിനം ജോലിയെടുത്തു ജീവിക്കുന്നവര്‍പോലും ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നത് എന്തോ അപമാനമായി കാണുന്നു. ഗ്രാമപ്രദേശങ്ങളിലുള്ള ചെറിയ കടകള്‍വരെ അന്ന് അടഞ്ഞുകിടക്കുന്നു. ഇങ്ങനെ ആഴ്ചയില്‍ ഒരുദിവസം ജനജീവിതം സ്തംഭിപ്പിക്കുകയാണ്. ബാങ്കുകളും അന്നേദിവസം അടഞ്ഞുകിടക്കുന്നു. ഏതായാലും എടിഎമ്മുകള്‍ അന്ന് അടച്ചിടാറില്ല; ആശ്വാസം.
ഈ രീതിക്ക് ചരിത്രപരമായ കാരണങ്ങളുണ്ട് എന്ന് മറക്കുന്നില്ല. ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് തുടങ്ങിയതാവണമല്ലോ ഇത്. ബൈബിളില്‍ ആറു ദിവസം സൃഷ്ടി നടത്തിയ ദൈവം ഏഴാം ദിവസം വിശ്രമിച്ചതിനാല്‍ ആയിരിക്കണം ഇംഗ്ലീഷുകാര്‍ ആറുദിവസം ജോലി കഴിഞ്ഞ് ഒരു ദിവസം അവധിയാക്കിയത്.
ബൈബിളില്‍ ഇങ്ങനെ കാണുന്നു. ”ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താന്‍ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീര്‍ത്തശേഷം സകല പ്രവൃത്തിയില്‍നിന്നും ഏഴാം ദിവസം നിവൃത്തനായി. സകല പ്രവൃത്തിയില്‍നിന്നും നിവൃത്തനായതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” അങ്ങനെ ശുദ്ധീകരിച്ചതിനാലാവാം ഞായറാഴ്ച ‘ഹോളിഡേ’ ആയത്. യുക്തിസഹമായി ചിന്തിച്ചാല്‍ ആ ദിവസം ശനിയാഴ്ചയാവണം. കാരണം ഏഴാം ദിവസം ശനിയാഴ്ചയാണ്. ഞായറാഴ്ച ഒന്നാം ദിവസമാണല്ലോ?
എന്തായാലും ഇംഗ്ലീഷുകാരുടെ രീതികളെ കണ്ണുമടച്ച് പിന്തുടരുന്ന ഇന്ത്യക്കാരന്റെ മനസ്സിലെ അടിമത്തത്തിന്റെ മറ്റൊരു പ്രകടമായ ഉദാഹരണമാണ് ഇത്.
വ്യവസായ സ്ഥാപനങ്ങളില്‍ ‘പ്രതിവാര ഓഫ്’ ആണുള്ളത്. തൊഴിലാളികള്‍ക്ക് ‘റൊട്ടേഷന്‍’ അടിസ്ഥാനത്തില്‍ ‘ഓഫ്’ കൊടുക്കുകയാണ്. നമ്മുടെ നാട്ടില്‍തന്നെ കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ടല്ലോ? ഇതുപോലെ എല്ലാ സ്ഥാപനങ്ങളും തുറന്നുപ്രവര്ത്തിക്കട്ടെ. ഒരു വര്‍ഷത്തില്‍ അന്‍പത്തിരണ്ട് ദിവസങ്ങള്‍ ഒരു ‘ആക്ടിവിറ്റി’യും ഇല്ലാതെയാക്കേണ്ട ആവശ്യമില്ല. എല്ലാ ദിവസങ്ങളും പ്രവൃത്തി ദിവസമാവട്ടെ. ദേശീയോത്സവങ്ങളോ മതപരമായ ഉത്സവങ്ങളോ അവധിയാക്കട്ടെ. ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ‘ഓഫ്’ ആവട്ടെ. പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും എല്ലാ ദിവസവും ലഭ്യമാവുന്നത് നന്നായിരിക്കുമല്ലോ? എല്ലാ ദിവസവും കടകള്‍ തുറന്നുപ്രവര്ത്തിക്കട്ടെ. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള ദിവസം കട അടച്ചിടാം. ആശുപത്രികള്‍ എന്നും ഒരുപോലെ പ്രവര്‍ത്തിക്കട്ടെ. ഡോക്ടര്‍മാര്‍ ഒരുദിവസം മാറിമാറി ഒഴിവ് എടുക്കട്ടെ. പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും ആശുപത്രികളുടെ സേവനം ലഭ്യമാവട്ടെ.
സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോഴത്തെ രീതി മാറ്റുവാന്‍ സമയമെടുത്തേക്കാം. ഏതു മാറ്റത്തേയും എതിര്‍ക്കുക എന്നതാണല്ലോ നമ്മുടെ രീതി. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, ആശുപത്രികള്‍, സ്വകാര്യ സ്കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കട്ടെ. സാധാരണപോലെ ഞായറാഴ്ച പ്രവൃത്തിദിവസമാക്കണമെന്ന് പറഞ്ഞാല്‍ അത് വര്‍ഗീയതയായി പോകുമെന്ന് ആരോപണം വരാം. അത് ന്യൂനപക്ഷവിരുദ്ധമാണെന്ന് ഉടനെ പറഞ്ഞേക്കാം. ലോകം മുഴുവന്‍ ഞായറാഴ്ച അവധിയാണെന്നും മറ്റുമുള്ള വാദങ്ങളും പൊന്തിവന്നേക്കാം. ഇത്തരം വാദങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. പ്രവൃത്തി ചെയ്യാന്‍ പറ്റുന്ന എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കുക. പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും ഏതുതരം സേവനവും ലഭ്യമാക്കുക.
പണ്ട് ബ്രിട്ടീഷുകാര്‍ പറഞ്ഞതുകൊണ്ട് ഞായറാഴ്ച അവധിയായിത്തന്നെ ആചരിച്ചേ മതിയാവൂ എന്നു പറയുന്നത് അടിമത്തത്തിന്റെ തെളിവ് മാത്രമാണ്. ഞായറാഴ്ച കടകള്‍പോലും അടച്ചിടുന്ന രീതി ഈ കേരളത്തില്‍ മാത്രമാണെന്ന് തോന്നുന്നു. മറ്റു സ്ഥലങ്ങളില്‍ ഞായറാഴ്ച കേരളത്തിലേതുപോലെ ഹര്‍ത്താല്‍ പ്രതീതിയൊന്നുമില്ല. ഇക്കാര്യത്തില്‍ ജനസാമാന്യത്തിന്റെ ഭാഗത്തുനിന്നും ഒരു തുടക്കം ഉണ്ടായാല്‍ മതി. തങ്ങളുടെ സ്ഥാപനങ്ങള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കുക. അടിമത്തത്തിന്റെ ഒരു ചിഹ്നമെങ്കിലും നമുക്ക് ഒഴിവാക്കാം.
ടി.പി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: