കൊല്ലം: ‘ജയന്റെ മകന്’ വീണ്ടും രംഗത്ത്. മരിക്കും മുമ്പ് തേവള്ളി ഓലയില്‍ പൊന്നച്ചംവീട്ടില്‍ കൃഷ്ണന് നായരുടെ മകനാണ് താനെന്ന് തെളിയിക്കുക മാത്രമാണ് മോഹം എന്ന പ്രഖ്യാപനവുമായാണ് തേവള്ളി പുത്തന്മഠം കുഴിയില്‍വീട്ടില്‍ മുരളി രംഗത്തെത്തിയത്. ജയന്റെ മകനാണെന്ന അവകാശവാദവുമായി ‘ഏതോ ഒരുത്തന്’ മുന്‍പ് ഇറങ്ങിയിരുന്നു എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ‘അച്ഛന്വീട്ടുകാരില്’നിന്ന് കേട്ട ആക്ഷേപമാണ് തന്റെ പിതൃത്വം തെളിയിച്ചേ അടങ്ങൂ എന്ന വാശിയില്‍ മുരളിയെ എത്തിച്ചത്.
‘അച്ഛന് സ്വത്തുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിലും എനിക്കൊന്നും വേണ്ട. വയറിങും പ്ലംബിങുമാണ് ഇപ്പോള്‍ പണി. ജോലിയില്ലാത്ത സമയത്ത് തെരുവില്‍ ലോട്ടറി വിറ്റിട്ടുണ്ട്. കടത്തിണ്ണയില്‍ ഉറങ്ങിയിട്ടുണ്ട്. അതുകൊണ്ട് അച്ഛന്റെ പ്രശസ്തി വിറ്റ് ജീവിക്കണമെന്ന മോഹമില്ല. പക്ഷേ അധിക്ഷേപിക്കുന്നവര്‍ക്ക് അവകാശം സ്ഥാപിച്ചുകൊണ്ടുതന്നെ മറുപടി കൊടുക്കണം. അതിന് കോടതിയെ വീണ്ടും സമീപിക്കാനാണ് തീരുമാനം.’ ഡിഎന്‍എ ടെസ്റ്റ് വഴി അനശ്വരനടന്‍ ജയന്റെ മകനാണെന്ന് സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മുരളി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജയന് വിവാഹം കഴിക്കാതിരുന്നതിന് പിന്നില്‍ തന്റെ അമ്മയ്ക്ക് നല്കിയ വാക്കുണ്ട്. അദ്ദേഹം മരിക്കുമ്പോള്‍ എനിക്ക് ഒന്‍പത് വയസ്സാണ്. താന്‍ ജയന്റെ മകനാണെന്ന് അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കടക്കം എല്ലാവര്ക്കും അറിയാം. ഇക്കാര്യം ജയന് തന്നെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി ധൈര്യപൂര്‍വം പറഞ്ഞതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മങ്ങലേല്ക്കാതിരിക്കാന് അക്കാര്യം മറച്ചുവെക്കുകയായിരുന്നുവെന്നാണ് മുരളീധരന് പറയുന്നത്. തന്റെ അമ്മയ്ക്ക് അദ്ദേഹം ചെലവിന് കൊടുത്തിരുന്നുവെന്നും മുരളി അവകാശപ്പെടുന്നു.
രണ്ട് മക്കളുണ്ട് നാല്‍പ്പത്താറുകാരനായ മുരളിക്ക്. ഇളയ ആള്‍ക്ക് അച്ഛന്റെ ഓര്‍മ്മയ്ക്ക് കൃഷ്ണന് എന്നാണ് പേരിട്ടത്. കൃഷ്ണന്‍നായര്‍ എന്ന് തന്നെ വിളിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും ജാതി സംബന്ധമായ പ്രശ്നങ്ങള്‍ ഭയന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
എസ്എസ്എല്‍സി ബുക്കില്‍ അച്ഛന്റെ പേര് കൃഷ്ണന് നായര്‍ എന്ന് തിരുത്തിക്കിട്ടാന്‍ മുമ്പ് മുരളി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് തള്ളുകയായിരുന്നു. പിതൃത്വം തെളിയിക്കാന്‍ മരിച്ചവര്‍ വേണ്ട ജീവിച്ചിരിക്കുന്ന സഹോദരങ്ങളുടെ മക്കളുടെ ഡിഎന്‍എ എടുത്താല്‍ മതിയെന്ന വിവരത്തെത്തുടര്‍ന്നാണ് വീണ്ടും മുരളി അച്ഛനെ തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: