ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ വെറുതെവിട്ട ലാവ്ലിന് കേസിലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പിണറായിക്കെതിരെ നിരവധി തെളിവുകളുണ്ടെന്നും ഹൈക്കോടതി വിധി ഇക്കാര്യങ്ങള്‍ പരിശോധിക്കാതെയാണെന്നുമാണ് സിബിഐയുടെ വാദം. ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട ലാവ്ലിന് കേസിലെ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്.ശിവദാസന്‍, കെ.ജി. രാജശേഖരന് നായര്‍ എന്നിവരുടെ അപ്പീലുകളും ഇന്ന് കോടതി പരിഗണിക്കും. കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് വി.എം. സുധീരന് നല്കിയ അപേക്ഷ ഉള്‍പ്പെടെ അഞ്ചോളം ഹര്‍ജികളാണ് കോടതി കേള്‍ക്കുന്നത്.
പ്രതിപ്പട്ടികയില്‍ നിന്നും ഹൈക്കോടതി ഒഴിവാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ്ജ സെക്രട്ടറി മോഹനചന്ദ്രന്, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്ക് ലാവ്ലിന് അഴിമതിയില്‍ കൃത്യമായ പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുമാണ് സിബിഐയുടെ വാദം. കേസിന്റെ വിചാരണ ഘട്ടത്തിലാണ് ഈ തെളിവുകള്‍ പരിശോധിക്കേണ്ടത്. വിടുതല്‍ അപേക്ഷ പരിഗണിച്ചപ്പോള്‍ വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും കുറ്റപത്രത്തിലെ പഴുതുകള്‍ പരിശോധിച്ചു. ഇത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും സിബിഐ അപ്പീലിലുണ്ട്. ഇടക്കാല നടപടിയായി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെടും.
പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ പോലെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്നാണ് കസ്തൂരിരംഗ അയ്യര്‍, ആര്. ശിവദാസന്‍, കെ.ജി. രാജശേഖരന് നായര്‍ എന്നിവരുടെ ആവശ്യം. ക്രിമിനല്‍ നടപടിച്ചട്ടം 379 വകുപ്പ് പ്രകാരം ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാടെടുക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ പ്രധാന വാദം. ഇതേ വാദങ്ങള്‍ സിബിഐയും കോടതിയെ ധരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: