തിരുവനന്തപുരം: പുതിയ നെല്‍വയല്‍ ഉത്തരവ് ജലസ്രോതസ്സുകളുടെ മരണമണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. 2008ന് മുന്‍പ് നികത്തിയ വയല്‍ ക്രമപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നെല്‍വയലുകളുടെ നാശത്തിന് ഇടയാക്കും, കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
2008ല്‍ കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്നാകരന് പ്രത്യേക താല്പര്യമെടുത്ത് കൊണ്ടുവന്ന തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പല്ലും നഖവും ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ നീക്കി. നീര്‍ത്തടങ്ങളുടെ കാവലാള്‍മാരായി പ്രവര്‍ത്തിച്ച പ്രാദേശിക സമിതികളെ പുതിയ ഉത്തരവിലൂടെ ഇല്ലാതാക്കി. എല്ലാ അധികാരങ്ങളും ജില്ലാ സംസ്ഥാന സമിതികളില്‍ കേന്ദ്രീകരിച്ചു.
പൊതു ആവശ്യത്തിന് വയല്‍ നികത്താമെന്ന സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണ്. എന്താണ് പൊതു ആവശ്യമെന്ന് നിര്‍ണ്ണയിക്കുന്നതും നിശ്ചയിക്കുന്നതും സര്‍ക്കാരാകയാല്‍ അവശേഷിക്കുന്ന വയലിന് മേല്‍ കത്തി വീഴുമെന്നത് ഉറപ്പാണെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: