ന്യൂദല്‍ഹി: ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്ലാറ്റ് പൊളിച്ചുമാറ്റേണ്ടതില്ലെന്ന് സുപ്രിം കോടതി ഉത്തരവ്. എന്നാല്‍ പിഴ ഒടുക്കണമെന്ന് കോടതി വിധിച്ചു. ഇതുസംബന്ധിച്ച കേരളഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവെക്കുകയായിരുന്നു. കായല്‍ കൈയേറി നിര്‍മിച്ചിരിക്കുന്ന മറ്റ് കെട്ടിടങ്ങള്‍ക്കും നിര്‍ണായകമാകുന്നതാണ് സുപ്രിം കോടതിയുടെ ഇന്നത്തെ വിധി.
ഫ്ലാറ്റ് പൊളിക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും തീരദേശപരിപാലന അതോറിറ്റിയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി. 2016 ഡിസംബര്‍ 21 നാണ് ഡിഎല്‍എഫ് ഫ്ലാറ്റ് പൊളിച്ച് നീക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടും കോടികളുടെ നിക്ഷേപവും കണക്കിലെടുത്താണ് ഫ്ലാറ്റ് പൊളിച്ചുനീക്കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചത്.
എന്നാല്‍ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഒരു കോടി രൂപ പരിസ്ഥിതി വകുപ്പിന് പിഴ നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാരും തീരദേശപരിപാലന അതോറിറ്റിയും അപ്പീല്‍ നല്‍കിയത്. കായല്‍ കൈയേറി ഡിഎല്‍എഫ് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കണമെന്നായിരുന്നു സംസ്ഥാനസര്‍ക്കാറിന്റെയും തീരദേശപരിപാലന അതോറിറ്റിയുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: