കൊച്ചി: മാതൃഭൂമി ടെലിവിഷന്‍ പുറത്തുവിട്ട വാര്‍ത്ത മാതൃഭൂമി പത്രം മുക്കി. ദുരിതാശ്വാസ നിധി ഉപയോഗിച്ച് മുഖ്യമന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഹെലികോപ്റ്റര്‍ കൂലി കൊടുത്ത സംഭവം പുറത്തുകൊണ്ടുവന്നത് മാതൃഭൂമി ടിവിയാണ്. പക്ഷേ പത്രത്തില്‍ ആ വാര്‍ത്തയില്ല. പത്രത്തിന്റെ ഓണ്‍ലൈന്‍ വെബ്സൈറ്റിലും വാര്‍ത്തയുണ്ട്.
മുഖ്യമന്ത്രി പിണറായിക്ക് അപ്രിയമായതൊന്നും പത്രത്തില്‍ ചേര്‍ക്കേണ്ടെന്ന പത്രം ഉടമ വീരേന്ദ്ര കുമാറിന്റെ നിലപാടാണ് കാരണം. ജനുവരി 12ന് ജനതാദള്‍ പാര്‍ട്ടിയിലെ വീരേന്ദ്ര കുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോകാന്‍ തയാറായിരിക്കുകയാണ്. പ്രഖ്യാപനം അന്നുണ്ടാകും. അതിലൂടെ രാജ്യസഭയില്‍ വീണ്ടുമെത്താനുള്ള പത്രമുതലാളിയുടെ ധാരണയാണ് വാര്‍ത്ത മുക്കാന്‍ കാരണം.
വാര്‍ത്ത മുക്കിയ സംഭവത്തില്‍ വായനക്കാര്‍ വ്യാപകമായി പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. ജീവനക്കാര്‍ക്കിടയിലും അസ്വസ്ഥതകളുണ്ട്. മാധ്യമങ്ങള്‍ പണ്ടത്തെപ്പോലെ ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കാത്ത സാഹചര്യത്തില്‍ മാതൃഭൂമി സര്‍ക്കാരിനൊപ്പം നിന്ന് രണ്ടാം ദേശാഭിമാനിയാകാനാണ് തീരുമാനം. സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാനും ധാരണയുണ്ടെന്നറിയുന്നു.
പ്രവാചക നിന്ദയുടെ പേരില്‍ മുസ്ലിം സമൂഹം സംഘടിതമായി മാതൃഭൂമിക്കെതിരേ തിരിഞ്ഞിരുന്നു. പരസ്യദാതാക്കളും ഇതിന്റെ പേരില്‍ പത്രത്തെ കൈയൊഴിഞ്ഞിട്ടുണ്ട്. ഈ പോരായ്മ സിപിഎം ചായ്വില്, സര്‍ക്കാര്‍ സഹായത്തില്‍ നികത്താമെന്നും ലക്ഷ്യമിടുന്നു.
പത്രമുടമയ്ക്ക് ഇടതുമുന്നണിയില്‍ സ്ഥാനം, രാജ്യസഭാംഗത്വം, പത്രത്തിന് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സഹായം തുടങ്ങിയ വിവിധ പദ്ധതികളാണ് വാര്‍ത്ത മുക്കിയ സംഭവത്തോടെ പുറത്തുവന്നത്. മോദി സര്‍ക്കാരിനെയും ബിജെപി- സംഘപരിവാറിനെയും വിമര്‍ശിച്ച്, ഇടതു സര്‍ക്കാരിനെയും സിപിഎമ്മിനെയും വാഴ്ത്തി മുന്നോട്ടു പോകാനുള്ള പത്രത്തിന്റെ നയം മാറ്റത്തില്‍ കടുത്ത പ്രതിഷേധമാണ് ജീവനക്കാരും മാനേജ്മെന്റിലെ ഒരു വിഭാഗവും രഹസ്യമായി പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: