തിരുവനന്തപുരം: ലോക ജനാധിപത്യ ചരിത്രത്തില്‍ കേരളം സംഭാവന ചെയ്യുന്ന ഏറ്റവും സുപ്രധാനമായ അധ്യായമാണ് 12നും13 നും നിയമസഭാ മന്ദിരത്തില്‍ ചേരുന്ന ലോക കേരള സഭയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
ലോക കേരളസഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനും ഉപനേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ആണ് സഭാ സെക്രട്ടറി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആയിരിക്കും.
സഭയുടെ സമാപനത്തോടനുബന്ധിച്ചു നിശാഗന്ധിയില്‍ നടക്കുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷനായിരിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് എന്നിവര്‍ സംസാരിക്കും.
മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എ മാര്‍, പ്രമുഖ വ്യവസായികള്‍ (എന്‍ആര്‍ഐ), വിവിധ മേഖലാ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചടങ്ങിന് സ്വാഗതവും നോര്‍ക്ക സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നന്ദിയും പറയും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
പത്ര സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, നിയമസഭാ സെക്രട്ടറി ബാബു പ്രകാശ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി.വി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: