കൊല്ലൂര്‍: പതിവു തെറ്റിക്കാതെ തന്റെ എഴുപത്തിയെട്ടാം പിറന്നാള്‍ ദിനത്തിലും കൊല്ലൂര്‍ മുകാംബികദേവിക്ക് സംഗീതമധുരം സമര്‍പ്പിക്കാന്‍ ഗാനഗന്ധര്വ്വനെത്തി. തുടര്‍ച്ചയായി 49-ാം തവണയാണ് കെ.ജെ.യേശുദാസ് പിറന്നാള്‍ ആഘോഷത്തിനായി മൂകാംബിക സന്നിധിയിലെത്തിയത്. ഭാര്യ പ്രഭയ്ക്കും മകന് വിനോദിനുമൊപ്പം ചൊവ്വാഴ്ച രാത്രിയാണ് കൊല്ലൂരിലെത്തിയത്.
ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി, ചണ്ഡികായാഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് സരസ്വതി മണ്ഡപത്തില്‍ കുട്ടികളുടെ സംഗീതാര്‍ച്ചനയില്‍ സംബന്ധിച്ച് കീര്‍ത്തനം ആലപിച്ചു. പതിവിന് വിപരീതമായി രണ്ട് കീര്‍ത്തനം മാത്രമാണ് ആലപിച്ചത്. മംഗള ദര്‍ശന ദായികേ……, നാരായണീയത്തിലെ യോഗീന്ദ്രാണാം.. എന്നു തുടങ്ങുന്ന ശ്േളാകവുമാണ് ആലപിച്ചത്.
ഇത്തവണത്തെ സൗപര്‍ണ്ണികാമൃതം സംഗീത പുരസ്കാരം ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം ചുട്ടിയാശാന്‍ പി.ആര്. ശിവകുമാറിന് യേശുദാസ് സമ്മാനിച്ചു. ക്ഷേത്രസന്നിധിയില്‍ നടത്തിയ സംഗീതാര്‍ച്ചനയില്‍ കാഞ്ഞങ്ങാട് രാമചന്ദ്രനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീത കലാകാരന്മാരും പങ്കുചേര്‍ന്നു.
വൈ. കൃഷ്ണദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: