ന്യൂദല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ്. ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ വിജയനടക്കം മൂന്നുപേര്‍ക്കാണ് നോട്ടീസ്. ഇവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ തീരുമാനമാകുംവരെ കേസിലെ കീഴ്ക്കോടതിയിലുള്ള വിചാരണ നടപടികളും സ്റ്റേ ചെയ്തു. ഇവര്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കണം.
വിചാരണയ്ക്ക് മുമ്പ് തന്നെ പിണറായി വിജയന്, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള സിബിഐ അപ്പീലിലാണ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വിശദമായ വാദം കേള്‍ക്കണമെന്നും പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കണമെന്നുമുള്ള സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ തുഷാര്‍ മേത്ത, പി.എസ് നരസിംഹ എന്നിവര്‍ ഹാജരായി.
പിണറായിയെയും മറ്റും വിചാരണ പോലും നടത്താതെ കേസില്‍ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധി ന്യായീകരിക്കാനാവാത്തതാണെന്ന് തുഷാര്‍ മേത്ത കോടതിയെ ധരിപ്പിച്ചു. പിണറായിക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരായിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരും മറുപടിനല്കാതിരുന്നത് ശ്രദ്ധേയമായി.
മുന്‍ വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യര്‍, ആര്. ശിവദാസന്‍, കെ.ജി. രാജശേഖരന് നായര്‍ എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. മുകുള്‍ രോഹ്തഗി, അഡ്വ.ആര്. ബസന്ത് എന്നിവര്‍ കേസില്‍ തീരുമാനമാകുംവരെ കീഴ്ക്കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സിബിഐ ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് നിലപാട് വ്യക്തമാക്കിയില്ല.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: