കോഴിക്കോട്: ഹൈക്കോടതിയിലുള്ള ഭൂമിക്കേസുകള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ജനുവരി 30 മുതല്‍ സുപ്രധാന ഭൂമിക്കേസുകളില്‍ തുടര്‍ വിചാരണ നടക്കുകയാണ്. എന്നാല്‍ കേസുകളില്‍ സര്‍ക്കാറിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകന് ആരാണെന്നുപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഡ്വ. സുശീല ഭട്ടിനെ മാറ്റിയതിനുശേഷം തുടര്‍ച്ചയായി അഭിഭാഷകരെ മാറ്റി. തോട്ടം ഉടമകളായ കോര്‍പ്പറേറ്റുകള്‍ പ്രമുഖരായ സിവില്‍ അഭിഭാഷകരെ നിയോഗിക്കുമ്പോഴാണിത്. അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള കേസില്‍ അനുകൂലവിധി നിര്‍ണായകമാണെന്നിരിക്കെ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണ്.
സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നിയമാനുസൃതമല്ലെന്ന നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ്. ധൃതിപിടിച്ച് റിപ്പോര്‍ട്ട് വാങ്ങിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. മുന്നണി മാറിയിട്ടും ഒരേ ആളുകള്‍ തന്നെയാണ് ഇത്തരം താക്കോല്‍ സ്ഥാനങ്ങളില്‍ തുടരുന്നത്. ടി ആന്‍ഡ് ടി കമ്പനി, എവിടി കമ്പനി എന്നിവയുമായുള്ള കേസുകളിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നത്. സര്‍ക്കാറിന്റെ ഈ നിലപാടിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: