മാഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് സ്പാനിഷ് കോപ്പ ഡെല്‍ റേ ക്വാര്‍ട്ടറില്‍. രണ്ടാം പാദം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യപാദത്തിലെ വിജയത്തിന്റെ കരുത്തിലാണ് റയല്‍ അവസാന എട്ടിലേക്ക് മുന്നേറിയത്. രണ്ടാം ഡിവിഷന് ക്ലബ്ബായ ന്യൂമാന്സിയക്കെതിരെ നടന്ന മത്സരത്തിന്റെ രണ്ടാം പാദം 2-2ന് സമനിലയില്‍ പിരിഞ്ഞു. ആദ്യപാദത്തില്‍ 3-0ന്റെ ജയം നേടിയതോടെ ഇരുപാദങ്ങളിലുമായി 5-2ന്റെ വിജയം റയലിന് സ്വന്തം.
ക്രിസ്റ്റിയാനോ, ഗരെത്ത് ബെയ്ല് തുടങ്ങിയ സൂപ്പര്‍താരങ്ങളെ പുറത്തിരുത്തി ഇറങ്ങിയ റയലിനായി ലൂക്കാസ് വാസ്ഗ്വസാണ് രണ്ട് ഗോളും നേടിയത്. ന്യൂമാന്സിയയുടെ രണ്ട് ഗോളും ഫെര്‍ണാണ്ടസ് ഹെയ്റോ സ്വന്തം പേരിലാക്കി. കളിയുടെ അധിക സമയത്ത് ന്യുമാന്‍സിയയുടെ കാല്വോ സാന്റോമന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.
മറ്റൊരു മത്സരത്തില്‍ എവേ ഗോള്‍ കരുത്തില്‍ ലെഗാനസ് വിയ്യാറയലിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. ആദ്യപാദം 1-0ന് ജയിച്ച ലെഗാനസിനെ രണ്ടാം പാദത്തില്‍ വിയ്യ 2-1ന് തോല്‍പ്പിച്ചു. ഇതോടെ ഗോള്‍നില 2-2 എന്ന നിലയിലായി. എന്നാല്‍ എവേ മത്സരത്തില്‍ നേടിയ ഗോള്‍ ലെഗാനസിനെ മുന്നോട്ട് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: