ചാണകം മണക്കുന്ന ജീവിതം ഇഷ്ടപ്പെടാത്തവര്‍ക്ക് തൊടുപുഴ കുടയത്തൂര്‍ പൊന്നാമറ്റത്തില്‍ അലോഷി ജോസഫിന്റെ വിജയം മാതൃകയാകാം.
ഭാര്യാപിതാവ് പുരയിടത്തില്‍ മാത്യു നല്കിയ ഒരു പശുവില്‍ നിന്നാണ് കേരളം ആദരിക്കുന്ന ക്ഷീര കര്‍ഷകനിലേക്ക് അലോഷി എത്തിയത്. മകള്‍ അലോണയുടെ രണ്ടാം വയസ്സില്‍ പാല് നല്‍കാനായി മാത്യു ഒരു പശുവിനെ വാങ്ങി നല്‍കിയിരുന്നു. അലോണയുടെ ഏഴാം പിറന്നാള്‍ ദിനമായ ആഗസ്ത് 19നാണ് 2016ലെ മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് അലോഷിയെ തേടിയെത്തിയത്. ഒരു ലക്ഷം രൂപയും ഫലകവുമായിരുന്നു അവാര്‍ഡ്.
വീട്ടാവശ്യം കഴിഞ്ഞുള്ള പാല് അയല്‍വാസികള്‍ക്ക് വില്ക്കാന് തുടങ്ങിയപ്പോഴാണ് വരുമാന സാധ്യത അലോഷി തിരിച്ചറിഞ്ഞത്. പതിയെ ക്ഷീരകൃഷിയിലേക്ക് തിരിഞ്ഞു. 2012-ല്‍ ഒരു പശുവില്‍ നിന്നും തുടങ്ങിയ സംരംഭം ഇന്ന് 42 പശുക്കളിലും, 42 കിടാക്കളിലും എത്തിനില്‍ക്കുന്നു. ഏഴു പെറ്റ നന്ദിനി ഇപ്പോഴും ഫാമിലുണ്ട്.
അലോഷിയുടെ ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ രണ്ടിന്. ആറിനു മുമ്പ് പാല് വിതരണം പൂര്‍ത്തിയാക്കും. മെഷീന് ഉപയോഗിച്ചാണ് കറവ. മൂന്നു കാമ്പുള്ള പശുവിനെ കൈയ്ക്കു കറക്കും. ഉച്ചയ്ക്ക് ഒന്നു കഴിഞ്ഞാല്‍ രണ്ടാം കറവ. തീറ്റപ്പുല്ലും പൈനാപ്പിള്‍ കാനിയും മെഷീനില്‍ അരിഞ്ഞാണ് ഭക്ഷണമായി നല്‍കുന്നത്.
ദിവസേന കറവ 530 ലിറ്റര്‍ പാല്. പത്തു ലിറ്റര്‍ മുതല്‍ 19 ലിറ്റര്‍ വരെ പാല് ചുരത്തുന്ന പശുക്കളാണ് ഫാമിലുള്ളത്. ഫാമിന്റെ മേല്‍നോട്ടത്തിന് ഭാര്യ ആശയും ഒപ്പമുണ്ട്. ചാണകം ഉണക്കി തയാറാക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
2015ല്‍ കെ.എസ് കാലിത്തീറ്റയുടെ സംസ്ഥാന അവാര്‍ഡ്, അതേ വര്‍ഷത്തെ എറണാകുളം അതിരൂപതയുടെ പിഡിഡിപി സംസ്ഥാന അവാര്‍ഡ്, 2016 വര്‍ഷത്തെ മികച്ച കര്‍ഷകനുള്ള പഞ്ചായത്തുതല അവാര്‍ഡ് എന്നിവയ്ക്കും അലോഷി അര്‍ഹനായിട്ടുണ്ട്. മാതാപിതാക്കളായ ജോസഫിനും, ത്രേസ്യാമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. അലോണയും മിലനും മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: