കുമളി: വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോംസ്റ്റേകളെ നിരുത്സാഹപ്പെടുത്തുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. 2017-ലെ വിനോദസഞ്ചാര നയത്തിന്റെ പേരില്‍ ചെറുകിട ഹോം സ്റ്റേകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കാന് ഇടുക്കിയിലെ ടൂറിസം ഓഫീസര്‍ വിസമ്മതിക്കുകയാണ്.
സര്‍ക്കാര്‍ സര്‍ക്കുലറിലുള്ള തൊണ്ണൂറോളം ക്രമീകരണങ്ങള്‍ ഒരുക്കിയ ഹോംസ്റ്റേകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. അപേക്ഷയ്ക്ക് ഒപ്പം മലിനീകരണ നിയന്ത്രണബോര്‍ഡ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഒപ്പം തദ്ദേശസ്ഥാപന വകുപ്പിന്റെ അനുമതിയും. കേരള ഹാറ്റ്സ് എന്ന സൊസൈറ്റിയുടെ അംഗീകാരം വേണമെന്നും ഉദ്യോഗസ്ഥര്‍ ശഠിക്കുന്നു. ഇത് സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും മുമ്പ് കേന്ദ്രത്തില്‍ യുപിഎ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ആളുടെ അടുത്ത ബന്ധുക്കള്‍ ആരംഭിച്ച സൊസൈറ്റിയാണെന്നും ആക്ഷേപമുണ്ട്.
സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് സമാനമായ ക്രമീകരണങ്ങള്‍ വേണമെന്നാണ് പുതിയ നിര്‍ദ്ദേശം. വിനോദസഞ്ചാരികള്‍ക്ക് നാടന്‍ഭക്ഷണം സാധാരണ അടുക്കളയില്‍ തയാറാക്കി നല്‍കുകയാണ് സാധാരണ ഹോംസ്റ്റേകള്‍ ചെയ്യുന്നത്. എന്നാല്‍ അതിഥികള്‍ താമസിക്കുന്ന മുറികളില്‍ ചൈനീസ് കോണ്ടിനെന്റല്മെനു ഉണ്ടായിരിക്കണം എന്നാണ് പുതിയ നിര്‍ദ്ദേശം. വിനോദസഞ്ചാര വകുപ്പ് പരോക്ഷമായി വന്‍കിട ഹോട്ടല്‍ ശൃംഖലകളെ സഹായിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: