കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകന്മാരും ചേര്‍ന്നു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇന്നലെ വിധിക്കാനിരിക്കെ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ഒന്നാം പ്രതി രഞ്ജിത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. എറണാകുളം സബ് ജയിലില്‍ വിഷം കഴിച്ചാണ് ആത്മഹത്യാ ശ്രമം. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്തിന് പുറമേ കുട്ടിയുടെ അമ്മ റാണി, മറ്റൊരു കാമുകനായ ബേസില്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ ഇന്നലെ രാവിലെ 11ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് സംഭവം. മുഖ്യപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച പശ്ചാത്തലത്തില്‍ കേസില്‍ വിധി പറയുന്നത് 15ലേക്ക് മാറ്റി.
ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ അമ്മയായ റാണിയെയും പോലീസ് പ്രതി ചേര്‍ത്തിരുന്നു. ഇവര്‍ മൂവരും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു.
2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടിയും റാണിയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരിക്കെ രഞ്ജിത് എന്നയാളുമായി റാണി അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു. പിന്നീട് മകളെ കാണാനില്ലെന്ന് കാട്ടി റാണി തന്നെ ചോറ്റാനിക്കര പോലീസില്‍ പരാതിയും നല്കി.
സംശയം തോന്നിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. കൊല്ലുന്നതിനു മുന്‍പ് രഞ്ജിത്തും സുഹൃത്ത് ബേസിലും കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: