മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയിലെ ആയുധശേഖരം വന്‍ സ്ഫോടനത്തിനുള്ള മുന്നൊരുക്കം. വലിയ സ്േഫടനമോ സ്ഫോടന പരമ്പരകളോ നടത്താനാണ് ആയുധങ്ങള്‍ ശേഖരിച്ചതെന്നാണ് സംശയം. രാജ്യവിരുദ്ധ ശക്തികളാണ് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. സൈന്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുക മറ്റൊരു ലക്ഷ്യം.
കുഴിബോംബുകള്‍ മഹാരാഷ്ട്ര പുല്‍ഗാവിലെ ചന്ദ്രപുര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിച്ചവയാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 31ന് ആയുധപ്പുരയിലുണ്ടായ സ്ഫോടനത്തില്‍ പട്ടാള ഉദ്യോഗസ്ഥരുള്‍പ്പടെ 19 പേര് മരിച്ചിരുന്നു. ആയുധങ്ങള്‍ മോഷ്ടിക്കാനായി ചിലര്‍ മനപ്പൂര്‍വ്വം സ്ഫോടനം നടത്തുകയായിരുന്നോയെന്നും സംശയമുണ്ട്. യുദ്ധസമയങ്ങളില്‍ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങള്‍ കുറ്റിപ്പുറത്തെത്തിയതിനെ കുറിച്ച് മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.
അഞ്ച് കുഴിബോംബുകള്‍, ഇവ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ആറ് പള്‍സ് ജനറേറ്റര്‍, രണ്ട് ട്യൂബ് ലോഞ്ചര്‍, 32 വെടിയുണ്ടകള്‍ ഉള്ള കാട്രിജ്, വിവിധ സ്ഫോടക വസ്തുക്കള്‍ ബന്ധിപ്പിക്കുന്ന വയറുകള്‍, 560 വെടിയുണ്ടകള്‍ എന്നിവയാണ് ഇതുവരെ കണ്ടെത്തിയത്.
കുറ്റിപ്പുറം പാലത്തിനും ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ മിനിപമ്പക്കും സമീപമാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഐഎസ് ഭീകരര്‍ ശബരിമല ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുമ്പ് നടന്ന സ്ഫോടനങ്ങളും ഇതുമായി ബന്ധിപ്പിച്ച് അന്വേഷിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 1992ല്‍ മലപ്പുറത്തെ സിനിമ തീയറ്ററുകള്‍ സിഗരറ്റ് ബോംബ് ഉപയോഗിച്ച് കത്തിച്ചതും, കൂമന്കല്ല് പാലത്തിനടിയില്‍ നിന്ന് പൈപ്പ് ബോംബ് കണ്ടെത്തിയതും, കളക്ട്രേറ്റ് വളപ്പിലെ സ്ഫോടനവുമടക്കം അന്വേഷിക്കും.
സരുണ്‍ പുല്‍പ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: