തൃശൂര്‍: എല്‍ഡിഎഫ് പ്രവേശനത്തിലൂടെ തങ്ങളുടേത് സോഷ്യലിസ്റ്റ് പാര്‍ട്ടിയല്ല ഓപ്പര്ച്യുണിസ്റ്റ് (അവസരവാദ) പാര്‍ട്ടിയാണെന്ന് ജെഡിയു തെളിയിച്ചതായി കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. ജെഡിയു പോകുന്നതുകൊണ്ട് ഒരു നഷ്ടവും യുഡിഎഫിന് സംഭവിക്കില്ല. തോളത്ത് അലങ്കാരത്തിനായി ഇട്ട മേല്‍മുണ്ട് താഴെ വീഴുമ്പോഴുള്ള അസ്വസ്ഥത മാത്രമേ യുഡിഎഫിനുള്ളൂ. രാഷ്ട്രീയ സദാചാരത്തിന് യോജിക്കാത്ത നടപടിയാണ് ജെഡിയുവിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി ലോക്സഭാ സീറ്റ് നിഷേധിച്ചപ്പോള്‍ ആത്മാഭിമാനത്തിന് മുറിവേറ്റുവെന്ന് പറഞ്ഞാണ് വീരേന്ദ്രകുമാറും സംഘവും യുഡിഎഫില്‍ രാഷ്ട്രീയാഭയം തേടിയത്. അര്‍ഹമായ പരിഗണനയും സ്ഥാനവുമാണ് അവര്‍ക്ക് നല്‍കിയത്. മത്സരിക്കാന്‍ ഏഴ് നിയമസഭാ സീറ്റുകളും പാലക്കാട് ലോക്സഭാ സീറ്റും നല്കി. രണ്ട് എംഎല്‍എമാര്‍ മാത്രമായിട്ടും എന്നും കോണ്‍ഗ്രസ് കൈവശംവച്ചുപോന്ന കൃഷികുപ്പ് ജെഡിയുവിന് നല്കി. അധികാരമില്ലാതിരുന്നിട്ടും വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്കി. ഒരു കാരണവുമില്ലാതെ മുന്നണി വിട്ട ജെഡിയുവിന്റെ സ്വഭാവം ഒരു പാഠമായി സിപിഎമ്മും സ്വീകരിക്കണം, ഹസ്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: