മുംബൈ: ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ കയറിയ ഹെലിക്കോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണ് മൂന്നു മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി. ഒഎന്‍ജിസി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പങ്കജ് ഗാര്‍ഗ്, പ്രൊഡക്ഷന്‍ ഡപ്യൂട്ടി മാനേജര്‍മാരായ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി (54) തൃശൂര്‍ സ്വദേശി പി.എന്‍. ശ്രീനിവാസന് എന്നിവരാണ് മരിച്ചത്.
കാണാതായ തമിഴ്നാട് സ്വദേശി ശരവണന് അടക്കമുള്ളവര്‍ക്കായി തീരസംരക്ഷണ സേനയും നാവികസേനയും തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു ദുരന്തം. എന്ജിന് തകരാറാണ് കാരണമെന്ന് കരുതുന്നു.
അഞ്ച് ഒഎന്‍ജിസി ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരുമടക്കം ഏഴുപേര്‍ കയറിയ, പവന് ഹാന്‍സിന്റെ ഹെലിക്കോപ്റ്റര്‍ മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിക്കടുത്ത് ദഹാനുവിലാണ് തകര്‍ന്നു വീണത്. ഏഴ് വര്‍ഷം പഴക്കമുള്ള പവര്ഹാന്സിന്റെ ഡോഫിന്‍ എഎസ് 365 എന്‍ 3 കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
മുംബൈയിലെ ജുഹൂ ഹെലിപ്പാഡില്‍ നിന്നാണ് കോപ്ടര്‍ പറന്നുയര്‍ന്നത്. തീരത്ത് നിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതെന്ന് എയര്‍ ട്രാഫിക് കണ്ട്രോള് (എടിസി) അറിയിച്ചു. 10.58നാണ് ഒഎന്‍ജിസിയുടെ വടക്കന്‍ എണ്ണപ്പാടത്ത് ഹെലിക്കോപ്റ്റര്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ 10.35ഓടെ ഹെലിക്കോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു.
കോതമംഗലം രാമല്ലൂര്‍ മിനിപ്പടി പെരുമ്പിള്ളിച്ചിറ കൊച്ചാന്റണിയുടെ മകന് ജോസ് ആന്റണി ഏറെക്കാലമായി മുംബൈയില്‍ സ്ഥിരതാമസമാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്നാണ് എന്‍ജിനീയറിങ് ബിരുദം നേടിയത്. ജോസ് 1989ലാണ് ഒഎന്‍ജിസിയില്‍ ജോലിക്ക് കയറിയത്. ഭാര്യ: റാണി. മക്കള്‍: രശ്മിത റോസി, റെനിത റോസി.
കഴക്കൂട്ടം സൈനിക് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു ബോംബെ ഹൈയില്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആയിരിക്കെ 2005ല്‍ ജൂലൈയില്‍ ഉണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഈ അപകടത്തില്‍ 22 പേര് മരിച്ചിരുന്നു.
ബിന്ദുലാല്‍ ബാബു (49) കഴിഞ്ഞ 25 വര്‍ഷമായി മുംബൈയില്‍ സ്ഥിര താമസം. റിട്ട. അധ്യാപകന് ചാലക്കുടി ചേനത്തുനാട് വലിയപറമ്പില്‍ പരേതനായ കുട്ടപ്പന്റെയും റിട്ട അധ്യാപിക പരേതയായ നാരായണിയുടെയും മകനാണ് ബിന്ദുലാല്‍ ബാബു. ഭാര്യ: ഡോ. ഷൈനി (മുംബൈ) മക്കള്‍: വിഭാഷ, സുശാന്ത്. 2015 ആഗസ്റ്റിലാണ് കുടുംബസമേതം അവസാനമായി നാട്ടിലെത്തിയത്. സഹോദരങ്ങള്‍: ശ്യാം ബാബു, അജിത് ബാബു, മഹേഷ് ബാബു.
പി.എന്‍. ശ്രീനിവാസന് (59) തൃശൂര്‍ പുഴയ്ക്കല്‍ ശോഭാസിറ്റിയിലാണ് താമസം. പൂങ്കുന്നം എംജി റോഡില്‍ പൂക്കാട്ടുപറമ്പില്‍ നാരായണനെഴുത്തച്ഛന്റെ മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍: അര്ജുന് കിരണ്‍ (ബാങ്ക്), ഐശ്വര്യ (എംബിഎ). അമ്മ: പരേതയായ അംബുജാക്ഷി.
സഹോദരങ്ങള്‍: ശാന്ത, കൃഷ്ണന്‍കുട്ടി, രുഗ്മിണി, സുരേന്ദ്രന്, ലളിത, രാധാമണി, പ്രസന്ന. സഹോദരി ലളിതയുടെ മകളുടെ വിവാഹത്തിന് കഴിഞ്ഞ ഒക്ടോബര്‍ 18ന് പി.എന്‍. ശ്രീനിവാസനും കുടുംബവും നാട്ടിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: