തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബല നിയമം ഭേദഗതി ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടമാക്കി കൊണ്ട് വനംമന്ത്രി കെ.ബി.ഗണേശ് കുമാര്‍ മുഖ്യമന്ത്രിക്കു കത്ത് നല്കി. നിയമഭേദഗതി കൊണ്ടുവന്നാല്‍ ആയിരക്കണക്കിന് ഏക്കറോളം ഭൂമി സര്‍ക്കാരിനു നഷ്ടപ്പെടുമെന്നും ഗണേശ് കത്തില്‍ ചൂണ്ടിക്കാട്ടി.
കളക്ടര്‍ കൃഷിഭൂമിയല്ലെന്ന് സാക്ഷ്യപ്പെടുത്തിയാലേ പരിസ്ഥിതി ദുര്ബലപ്രദേശമാകൂ എന്ന ഭേദഗതി നിയമത്തെ ദുര്‍ബലമാക്കുമെന്ന് ഗണേഷ് കത്തില്‍ പറയുന്നു. 2011 നവംബറില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇ.എഫ്.എല്‍ നിയമത്തില്‍ രണ്ട് ഭേദഗതി കൊണ്ടുവരാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നത്.
ഒരു പ്രദേശം വനമായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പ് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ സമിതി പരിശോധിച്ചു ബോദ്ധ്യപ്പെടണമെന്നതാണ് പ്രധാന ഭേദഗതി. ഈ ഭേദഗതി നടപ്പാക്കിയാല്‍ നിലവില്‍ ഇ.എഫ്.ഐ ആയി വിജ്ഞാപനം ചെയ്ത 14,000 ഹെക്ടര്‍ വനഭൂമി സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ഭേദഗതി അംഗീകരിച്ചാല്‍ സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അതുവഴി കോടതികളിലുള്ള പല കേസുകളിലും വനംവകുപ്പിന് തിരിച്ചടി ഉണ്ടാകുമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: