ബര്‍ലിന്‍: ബുന്ദസ് ലഗയില് ബയര്‍ ലവര്കുസന്റെ വിജയക്കുതിപ്പിന് വിരാമം. തുടര്‍ച്ചയായ പന്ത്രണ്ട് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ അവര്‍ ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ വീണു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്ക് ജയിച്ചുകയറിയത്്.
ജാവി മാര്‍ട്ടിനസ്, ഫ്രാങ്ക് റിബറി, ജെയിംസ് റോഡ്രിഗ്സ് എന്നിവരാണ് ബയേണിനായി ഗോള്‍ നേടിയത്്. കെവിന് വോളന്ഡാണ് ബയര്‍ ലവര്കുസന്റെ ആശ്വാസ ഗോള്‍ കുറിച്ചത്. റോബര്‍ട്ട് ലിവന്‍ഡോസ്കി, മാറ്റ്സ് ഹമ്മല്‍സ് എന്നീ പ്രമുഖരെ കൂടാതെയാണ് ബയേണ്‍ മ്യൂണിക്ക് മത്സരിക്കാനിറങ്ങിയത്.
തുടക്കത്തില്‍ ലവര്‍കുസന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പതിനെട്ടാം മിനിറ്റില്‍ ഗോള്‍ നേടാന്‍ അവസരവും ലഭിച്ചു. പക്ഷെ ഡോമിനിക്കിന്റെ ഹെഡര്‍ നേരിയ വ്യത്യാസത്തിന് ലക്ഷ്യം കാണാതെ പോയി. പിന്നീട് മത്സരത്തിന്റെ നിയന്ത്രണം ബയേണ്മ്യൂണിക്ക് ഏറ്റെടുത്തു.
ഈ വിജയത്തോടെ 18 മത്സരങ്ങളില്‍ 44 പോയിന്റുമായി ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഷാല്‍ക്കെയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്കിപ്പോള്‍ 17 മത്സരങ്ങളില്‍ 30 പോയിന്റുണ്ട്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും ബയര്ലവര്കുസനും 28 പോയിന്റ് വീതമുണ്ട്. എന്നാല്‍ മികച്ച ഗോള്‍ ശരാശരിയില്‍ ബൊറൂസിയ മൂന്നാം സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: