തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. എന്നാല്‍ ഇതിന് ചരക്ക് സേവന നികുതിയെ(ജിഎസ്ടി) പഴിക്കേണ്ടതില്ലെന്നും അവര്‍ ജന്മഭൂമിയോട് പറഞ്ഞു. അധിക ചെലവുകളാണ് സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിച്ചത്.
ജിഎസ്ടിയാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിതെളിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെയും അഭിപ്രായങ്ങള്‍ക്ക് കടകവിരുദ്ധമാണ് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞ കൂടിയായ ഗീതയുടെ നിലപാട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് ബാധ്യതയായിരിക്കുകയാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ബജറ്റിനെ ബാധിക്കും. ജിഎസ്ടി ചില പ്രശ്നങ്ങളും തടസ്സങ്ങളും സൃഷ്ടിക്കുന്നുണ്ടെങ്കിലും സമീപഭാവിയില്‍ ഗുണങ്ങള്‍ ജനങ്ങള്‍ക്കു ലഭിച്ചു തുടങ്ങും. നോട്ട് നിരോധനം ഇല്ലായിരുന്നെങ്കില്‍ ജിഎസ്ടി കുറെക്കൂടി ഫലപ്രദമായി നടപ്പാക്കാമായിരുന്നു. സര്‍ക്കാര്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ശക്തമായ നിലപാടാണു സ്വീകരിക്കുന്നതെന്ന സന്ദേശം നല്കാന് നോട്ട് നിരോധനത്തിന് കഴിഞ്ഞു.
ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കിട്ടിത്തുടങ്ങാന്‍ ആറ് മാസം വേണം. അതോടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതിനാല്‍ ചെലവ് ചുരുക്കണമെന്നും ഗീത പറഞ്ഞു.
സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീത പറഞ്ഞു. ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി നല്ല ബന്ധമെന്നു പറഞ്ഞ ഗീത കിഫ്ബി നല്ല തുടക്കമാണെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: