സിപിഎമ്മിന്റെ കൂലിത്തല്ലുകാരനല്ല താനെന്ന് ആന്ഡേഴ്സണ് എഡ്വേര്‍ഡ് . നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരപന്തലില്‍ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തലയെ അസ്വസ്ഥനാക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ച യുവാവാണ് ആന്ഡേഴ്സണ് എഡ്വേര്‍ഡ്. ഇതിനെ വിമർശിച്ച് ചെന്നിത്തല എഡ്വേര്‍ഡിനെ സിപിഎമ്മിന്റെ കൂലിത്തല്ലുകാരനായിട്ടാണ് പരാമർശനം നടത്തിയത്.
എന്നാല്‍ താന്‍ ഇടതുപക്ഷത്തിന്റെ കൂലിത്തല്ലുകാരനല്ലെന്നും കെഎസ്യു പ്രവര്‍ത്തകനായിരുന്നുവെന്നും പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമാണെന്നും ആന്ഡേഴ്സണ് തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.
എഡ്വേര്‍ഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
സുഹൃത്തുക്കളെ എന്നെ കൂലിത്തല്ലുകാരൻ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാൻ അങ്ങയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാർത്ഥി യുവജന സമരങ്ങളിൽ ഞാൻ അങ്ങയുടെ പാർട്ടിക്കായി പ്രവർത്തിച്ച് ധാരാളം Police മർദ്ദനത്തിന് ഇരയായിട്ടുണ്ട്, അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്..
എന്റെ അപ്പ ഉൾപ്പടെയുള്ളവർ അങ്ങയുടെ പാർട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്, കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചതാണ്, തലമുറകളായി കോൺഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാൻ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാൻ പറ്റിയില്ല എന്നത് സത്യം, ഞാൻ ശ്രീജിത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയിൽ നേരിൽ വന്ന് കണ്ടപ്പോൾ കിട്ടിയ മറുപടി ഞാൻ ബഹുമാനത്തോടെയുമാണ് ഓർമ്മിപ്പിച്ചത്, നിലവാരം കുറഞ്ഞ രീതിയിൽ എനിക്ക് മറുപടി തന്നപ്പോൾ ഞാൻ മറുപടി പറഞ്ഞതിൽ വിറളി പൂണ്ടത് എന്തിന് ? ഞാൻ പറഞ്ഞതിൽ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്, തെറ്റ് ആരു ചെയ്താലും ഞാൻ ചോദിയ്ക്കും, സ്വന്തം തെറ്റ് മറയ്ക്കാൻ എന്നെ കൂലിത്തല്ല് കാരൻ എന്ന് വിളിച്ച താങ്കൾ സ്വയം ലജ്ജിക്കുക കാരണം ഞാൻ എന്റെ ജന്മനാട്ടിൽ കോൺഗ്രസ്സിനും KSU വിനും വേണ്ടിയാണ് തല്ല് കാരനായതും കേസുകൾ നേരിട്ടതും സംശയമുണ്ടെങ്കിൽ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക, ഞാൻ എനിക്ക് കഴിവ് ഉള്ളത് കൊണ്ടാണ് കൈരളി ടി വിയ്ക്ക് വേണ്ടി പ്രോഗ്രാമുകൾ ചെയ്ത് കൊടുത്തത്…
കോൺഗ്രസ്സ് നേതാവ് ആർ.ശങ്കറിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ് എന്നിട്ടും കോൺഗ്രസ്സിന്റെ ചാനൽ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കയായിരുന്നു. എന്തായാലും നിങ്ങളിൽ സത്യസന്ധനായ ഒരു പൊതു പ്രവർത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം… ഈ നിമിഷം മുതൽ നിങ്ങൾ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല. എന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുശ്ചം. ഒരു കാര്യം കൂടി ശാസ്താംകോട്ട ഡിബി കോളേജിൽ ഞാൻ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല കൊടി പിടിച്ചതിന്റെ പേരിൽ എന്റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു. അതിന്റെ പേരിൽ ശാസ്താംകോട്ടയിൽ ഹർത്താൽ നടത്തിയവർ പിടിച്ചത് മൂവർണ്ണക്കൊടിയായിരുന്നു. ജയ് ഹിന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: