കായംകുളം: സിപിഎം ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വി. എസ്. അച്യുതാനന്ദനൊപ്പം ഇപ്പോഴും ഉറച്ചു നില്ക്കുന്ന പ്രമുഖ നേതാക്കളെ വെട്ടിനിരത്താന്‍ നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ മന്ത്രി ജി. സുധാകരനെയും കായംകുളത്ത് പ്രതിഭാഹരിയേയും തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ട.് ഇത് ലക്ഷ്യം വെയ്ക്കുന്നത് വിഎസ് അനുകൂലികളും സംസ്ഥാന കമ്മറ്റിയംഗങ്ങളുമായ സി. കെ. സദാശിവന്, സി. എസ്. സുജാത എന്നിവരെ.
സമ്മേളനത്തിന് ശേഷം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് വ്യക്തമായതോടെ ജില്ലയിലെ അവശേഷിക്കുന്ന വിഎസ് പക്ഷക്കാരെയും വെട്ടിനിരത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ജി. സുധാകരന് വിഎസ് വിരുദ്ധനാണെന്നു വരുത്തിത്തീര്‍ക്കുന്നതിനായി നിരന്തരം ഊമക്കത്തുകള്‍ അയച്ചെന്നും അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ കുപ്രചാരണം അഴിച്ചു വിട്ടുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കായംകുളത്ത് പ്രാദേശിക തലത്തിലെ എതിര്‍പ്പുമൂലം ആദ്യം നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ട സ്ഥിതി വന്നു. പിന്നീടു സ്ഥാനാര്‍ഥിയായ പ്രതിഭാ ഹരിയെ തോല്‍പ്പിക്കാനും ശ്രമം നടന്നു. ജില്ലാ നേതൃത്വത്തിന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ടു മാത്രമാണു ജയിച്ചത്.
എംഎല്‍എയായിരുന്ന സി. കെ. സദാശിവനെ ഒഴിവാക്കിയാണ് പ്രതിഭയെ സ്ഥാനാര്‍ത്ഥിയാക്കിയത്. സദാശിവനെ മാറ്റിയപ്പോള്‍ പകരം സി.എസ്. സുജാതയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
ഹരിപ്പാട് മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിട്ടും വോട്ടുചോര്‍ച്ചയുണ്ടായി. രണ്ട് ഏരിയ കമ്മിറ്റികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. കുട്ടനാട്ടില്‍ ഏറെ ശ്രമകരമായ ദൗത്യം ഏറ്റെടുത്താണ് പാര്‍ട്ടി തോമസ് ചാണ്ടിയെ വിജയിപ്പിച്ചത്. നിലവില്‍ വിഎസ് പക്ഷത്തിന് ഇപ്പോഴും സ്വാധീനമുള്ള ഏരിയ കമ്മറ്റികളെയാണ് റിപ്പോര്‍ട്ടില്‍ ഔദ്യോഗിക പക്ഷം കുറ്റപ്പെടുത്തുന്നത്.
സംഘടനാ റിപ്പോര്‍ട്ടില്‍ ജില്ലയിലെ വിഭാഗീയത പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റസമ്മതമാണുള്ളത്. അരൂര്‍, ചേര്‍ത്തല, തകഴി, ചാരുംമൂട് ഏരിയ കമ്മറ്റികളിലാണ് വിഭാഗീയത രൂക്ഷമായി തുടരുന്നത്. സിപിഐ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന ഭക്ഷ്യ, കൃഷി വകുപ്പുകള്‍ പൂര്‍ണ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: