ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ അഡ്വ. കെ.കെ. രാമചന്ദ്രന്‍നായര്‍(65) അന്തരിച്ചു. കരള്‍രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.15 ഓടെയായിരുന്നു അന്ത്യം.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതോടെ രണ്ടാഴ്ച മുന്‍പ് ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥിനെ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് രാമചന്ദ്രന്‍നായര്‍ നിയമസഭയിലെത്തുന്നത്. 1952ല്‍ ചെങ്ങന്നൂര്‍ ആലാ ഭാസ്കരവിലാസം വീട്ടില്‍ കരുണാകരന് നായര്‍- ഭാരതി ദമ്പതികളുടെ മകനായി ജനനം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രീഡിഗ്രിക്കു ശേഷം പന്തളം എന്‍എസ്എസ് കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ശേഷം നിയമപഠനത്തിനായി തിരുവനന്തപുരം ഗവ. ലോകോളേജില്‍ ചേര്‍ന്നു. 1977ല്‍ ലോ കോളേജ് യൂണിയന് ചെയര്‍മാനായിരുന്നു.
1979ല്‍ ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. 2001ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ശോഭന ജോര്‍ജ്ജിനോട് 1425 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.
രണ്ട് തവണ സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മറ്റി സെക്രട്ടറി ആയിരുന്നു. ബാര്‍ അസ്സോസിയേഷന് പ്രസിഡന്റ്, സിപിഎം ജില്ലാ കമ്മറ്റി അംഗം, പുലിയൂര് ബ്ലോക്ക് ഡെവലപ്മെന്റ് കമ്മറ്റി ചെയര്മാന്, ആലാ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ജില്ലാ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചെങ്ങന്നൂരിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സര്‍ഗ്ഗവേദിയുടെ പ്രസിഡന്റ് കൂടിയായിരുന്നു. ഭാര്യ: പൊന്നുമണി, മകന്: പ്രശാന്ത് (എഞ്ചിനീയര്‍).
വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ഇന്ന് രാവിലെ തിരുവനന്തപുരം വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി ചെങ്ങന്നൂരില്‍ എത്തിക്കും. വൈകിട്ട് അഞ്ചിന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: