തിരുവനന്തപുരം: നീതിതേടിയുളള ശ്രീജിത്തിന്റെ സമരത്തില്‍ സമൂഹമാധ്യമ കൂട്ടായ്മയില്‍ നിന്ന് ഉടലെടുത്ത പ്രതിഷേധം സംസ്ഥാന സര്‍ക്കാരിനെതിരെ വീശിയടിച്ചു. സഹോദരന്റെ ദുരൂഹമരണത്തില്‍ രാവുംപകലുമില്ലാതെ ശ്രീജിത്തിന്റെ സമരം 765 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടി പ്രഹസനമായിരുന്നുവെന്ന് സാമൂഹ്യ മാധ്യമ കൂട്ടായ്മ ആരോപിച്ചു. പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വികാരം പ്രകടമായിരുന്നു. പ്ലക്കാര്‍ഡുകളിലും ഹാഷുകളിലും ക്യാപ്പുകളിലും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വാചകങ്ങളായിരുന്നു പതിച്ചിരുന്നത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് സമൂഹ മാധ്യമക്കൂട്ടായ്മയുടെ ‘മില്യണ്‍ മാക്സ്’ പ്രതിഷേധം തലസ്ഥാനനഗരിയെ ഇളക്കിമറിച്ചത്. രാവിലെ മൂന്നുമണിമുതല്‍ ഫേസ്ബുക്ക് കൂട്ടായ്മകളിലെ പ്രതിഷേധകര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിക്കൊണ്ടിരുന്നു. വന്‍ പോലീസ്സന്നാഹം സെക്രട്ടേറിയറ്റിലും മാര്‍ച്ചിന് മുന്നിലും പിന്നിലുമായി നിലയുറപ്പിച്ചു.
പതിനൊന്നോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് രണ്ടായിരത്തോളം പേര് പങ്കെടുത്ത കൂറ്റന്റാലി ആരംഭിച്ചു. അപ്പോഴും നൂറുകണക്കിന് പേര് സെക്രട്ടേറിയറ്റിലേക്ക് ഒഴുകികൊണ്ടിരുന്നു. മാര്‍ച്ച് എത്തിയതോടെ സെക്രട്ടേറിയറ്റും പരിസരവും ജനസാഗരമായി. ഇത്രയധികം ജനക്കൂട്ടം ഒരിടത്ത് തമ്പടിച്ചിട്ടും യാതൊരുവിധ അനിഷ്ഠസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലാ എന്നത് സമരത്തിന്റെ ലക്ഷ്യവും പ്രധാന്യവും വര്‍ധിപ്പിച്ചു. തികച്ചും സമാധാനപരമായാണ് സാമൂഹ്യ മാധ്യമക്കൂട്ടായ്മയുടെ പ്രതിഷേധം അരങ്ങേറിയത്. ആയിരക്കണക്കിന് യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്.
നിരവധി രാഷ്ട്രീയനേതാക്കള്‍ക്ക് പുറമെ നടന് ടൊവിനോ തോമസ്, നടി പ്രിയങ്ക തുടങ്ങി നിരവധി പ്രമുഖര്‍ ശ്രീജിത്തിന് പിന്തുണയുമായി സമരസ്ഥലത്ത് എത്തി. പ്രതിഷേധകര്‍ക്ക് എല്ലാവര്ക്കും ശ്രീജിത്തിനെ കാണണം വിവരങ്ങള്‍ നേരിട്ട് അറിയണമെന്ന ആഗ്രഹമായിരുന്നു. കിടക്കയില്‍ നിന്നുമെഴുന്നേറ്റ് പിന്തുണച്ചെത്തിയവരോട് നന്ദി അറിയിച്ചതോടെ സെക്രട്ടേറിയറ്റ് അങ്കണം ആരവത്തില്‍ മുഴുകി. വ്യക്തമായ നേതൃത്വങ്ങളൊന്നുമില്ലാത്ത മുന്നേറ്റമായിരുന്നു ശ്രീജിത്ത് വിഷയത്തില്‍ നഗരം കണ്ടത്. പോലീസ് കസ്റ്റഡിയില്‍ ശ്രീജീവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷണം സുതാര്യമാക്കണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ല: ശ്രീജിത്ത്
തിരുവനന്തപുരം: സഹോദരന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ശ്രീജിത്ത്. കേസ് സിബിഐ ഏറ്റെടുക്കും വരെ സമരം തുടരും, ശ്രീജിത്ത് പറഞ്ഞു.സെക്രട്ടേറിയറ്റ് നടയില്‍ നടന്ന സാമൂഹ്യ മാധ്യമക്കൂട്ടായ്മ പ്രതിഷേധത്തിനിടയില്‍ സംസാരിക്കുകയായിരുന്നു ശ്രീജിത്ത്.
സാധാരണയായി കുറ്റാരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ അന്വേഷണവിധേയമായി സസ്പെന്ഷനിലാവുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ നേരെ വിപരീതമായാണ് കാര്യങ്ങള്‍ നടന്നത്. സഹോദരന്റെ മരണത്തില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്കി ആദരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇടതുസര്‍ക്കാര്‍ തുടക്കത്തില്‍ ആവശ്യപ്പെട്ട സിബിഐ അന്വേഷണം പോലും പ്രഹസനമായിരുന്നു. അടിസ്ഥാനരേഖകളില്ലാത്തതു കാരണം കേസ് സിബിഐ ഏറ്റെടുത്തില്ല. ഇത് അന്വേഷണം ആവശ്യപ്പെട്ട സര്‍ക്കാരിനും തുണയായി മാറി. സാധാരണക്കാരനായ വ്യക്തിയാണ് താന്‍. സഹോദരന്റെ മരണത്തില്‍ നീതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ നീതിക്കുവേണ്ടിയുളള സമരം രണ്ടുവര്‍ഷം പിന്നിടുകയാണ്. കേസിനെ സംബന്ധിച്ച് ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. എന്നാല്‍ സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ വരവ് ശുഭ പ്രതീക്ഷയുണര്ത്തുകയാണെന്നും ശ്രീജിത്ത് പറഞ്ഞു. അമ്മ രമണി ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
വഴിതെറ്റാതെ സാമൂഹ്യമാധ്യമ പ്രതിഷേധം
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ ഇളക്കിവിട്ട ചെറുശബ്ദം ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ ഇടിമിന്നലായി മുഴങ്ങി. ആരുടെയും നേതൃത്വത്തിലല്ലാതെ സ്വന്തം ഇഷ്ടപ്രകാരം അവരവരുടെ ചെലവില്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു എല്ലാവരും.
സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ കൂട്ടായ്മയില്‍ പല ദേശവിരുദ്ധ സംഘടനകളും നുഴഞ്ഞുകയറാന്‍ ശ്രമിച്ചെങ്കിലും ഒരുഭാഗത്തും ചേരാതെ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന മുദ്രാവാക്യത്തില്‍ അവര്‍ ഉറച്ചുനിന്നു. ചിലരെ തെറ്റിദ്ധരിപ്പിച്ച് സമരം കേന്ദ്ര സര്‍ക്കാരിനെതിരെ എന്നാക്കാനുള്ള ശ്രമം ഉണ്ടായി. മറ്റൊരു വിഭാഗം രാജ്യവിരുദ്ധ പ്രചാരണങ്ങളും നിയമത്തെയും സംവിധാനത്തെയും ചോദ്യം ചെയ്യുന്ന തരത്തിലേക്കും പ്രതിഷേധത്തെ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു. എന്നാല്‍ സത്യത്തിനും നീതിക്കും വേണ്ടി രൂപപ്പെട്ട സാമൂഹ്യമാധ്യമ കൂട്ടായ്മ ഇതിനൊന്നും ചെവി നല്‍കിയില്ല. ചിലര്‍ സമരത്തില്‍ നുഴഞ്ഞ് കയറി ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതും സംയമനം കൊണ്ട് കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ നേരിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: